തൊഴിയൂരിന്റെ പ്രിയ എഴുത്തുകാരി .

Have a heart that never hardens, a temper that never tires, a touch that never hurts..
അമല്‍ ഫെര്‍മിസ്‌ എന്ന തൊഴിയൂരിന്റെ എഴുത്തുകാരി തന്റെ ബ്ലോഗര്‍ പ്രൊഫൈലില്‍ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് എഴുതിവെച്ചിട്ടുള്ള വരികളാണ് മുകളില്‍ ചേര്‍ത്തിട്ടുള്ളത്.
കൊമ്പത്തയില്‍ അബൂബക്കര്‍ സാഹിബ് എന്ന തൊഴിയൂര്‍ക്കാരുടെ എം എസ് പിക്കാടെയും ഉമ്മത്തിക്കുട്ടിയുമ്മാടെയും ഒമ്പത് മക്കളില്‍ ഏറ്റവും ഇളയവളായ അമല്‍ ചെറുപ്പം മുതലേ പഠനകാര്യങ്ങളില്‍ വളരെ മിടുക്കിയായിരുന്നു, തൊഴിയൂർ എൽ .പി സ്കൂളിലും,സെന്റെ ജോര്‍ജസ് ഹൈസ്കൂളിലുമായി ഒമ്പതാം ക്ലാസ്സുവരെ പഠിച്ച അമൽ  പത്താം  ക്ലാസ്സ്‌ മുതൽ ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം,  ‍ജീവിതത്തിലെ ഒരുപാട് അനുഭവങ്ങളുടെ പാഠശാലയായിരുന്നു ഹോസ്റ്റൽ കാലമെന്ന്   അമല്‍ സ്വയം വിലയിരുത്തുന്നു.
ഏഴാം ക്ലാസിലെ പഠന സമയത്തെ ഉപ്പയുടെ മരണവും ഒന്നാം വര്‍ഷ ഡിഗ്രി പഠന കാലത്തെ ഉമ്മയുടെ മരണവും  താങ്ങാവുന്നതിലേറേ മാനസിക ആഘാതമാണ് ഉണ്ടാക്കിയതെന്നും അത് മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞതിനാല്‍ ആദ്യ വര്‍ഷ ഡിഗ്രി പരീക്ഷ ശെരിക്കും എഴുതാനായില്ലെന്നും  അമല്‍ ഓര്‍ക്കുന്നു .
എന്നാല്‍ ഡിഗ്രീ രണ്ടാം വര്‍ഷ പരീക്ഷയില്‍  എല്‍ എഫ് കോളേജിലെ റെക്കോർഡ്‌ മാർക്കോടെ  കോളേജ്  ഫസ്റ്റ് ക്ലാസ്സായി പാസ്സായതില്‍ അമലുവിന് ഇന്നും അഭിമാനമുണ്ട് .
ഫൈനൽ ഇയർ ഡിഗ്രി പരീക്ഷ തുടങ്ങുന്നതിന്റെ തലേന്നായിരുന്നു കല്യാണം നടന്നത് , കാരണം  പരീക്ഷയുടെ തീയ്യതി കഴിഞ്ഞാണ് കല്യാണം തീരുമാനിച്ചിരുന്നതെങ്കിലും കാലിക്കറ്റ് യൂണിവേര്‍സിറ്റിയുടെ കുത്തഴിഞ്ഞ രീതികളും തീരുമാനങ്ങളും മൂലം എക്സാം നീട്ടിയതായിരുന്നു ,അത് കൊണ്ട്തന്നെ ബി.എ.ചരിത്രത്തിൽ റാങ്ക് വാങ്ങണമെന്ന മോഹം പൂവണിഞ്ഞില്ലെങ്കിലും  കോളേജിലെ ആ വര്‍ഷത്തെ എറ്റവും മികച്ച മാര്‍ക്കിന്റെ  ഉടമസ്ഥ ആവാന്‍ അമലുവിന് കഴിഞ്ഞിരുന്നു.
അമലുവിന്റെ ഭര്‍ത്താവ് സെയ്ദ്‌ ഫെര്‍മിസ്‌ എസ്.എം.സാദിക് സാഹിബ് ,കദീജ ദമ്പതികളുടെ മകനാണ്, അമലുവിന് തികച്ചും അനുയോജ്യനും ഒരുപാട് സ്വഭാവ സവിശേഷതകള്‍ക്കുടമയുമാണ് ഫെര്‍മിസ്‌, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ജേതാവും പ്രസിദ്ധ ഗാനരചയിതാവുമായ റഫീക്ക്‌ അഹമ്മദ്‌ ഫെര്‍മിസിന്റെ ഉപ്പയുടെ സഹോദരനാണ്. അമലുവിനു നാല് സഹോദരന്‍മാര്‍ മുസ്തഫ (മാനേജര്‍ -ഹോംലൈന്‍ - ദോഹ-ഖത്തര്‍ ) ഉമ്മര്‍ (പര്‍ച്ചേസ് മാനേജര്‍ - ഫാമിലി ഫുഡ്‌ സെന്റര്‍ - ദോഹ-ഖത്തര്‍ ) ഉസ്മാന്‍ (മാനേജര്‍ - ഫാമിലി ഗിഫ്റ്റ്‌ സെന്റര്‍ - അല്‍ - ഖോര്‍ , ഖത്തര്‍ ) അലി ( മാനേജര്‍ - ഹോംലൈന്‍ - ദോഹ-ഖത്തര്‍ )    ഫാത്തിമ , നഫീസ ,റംല , സഫിയ എന്നിങ്ങനെ സഹോദരിമാര്‍ നാലുപേര്‍ .. 
ബാക്കി കാര്യങ്ങള്‍ അമലിന്റെ വാക്കുകളിലൂടെ വായിക്കാം ..
വിദ്യാഭ്യാസം ,ജോലി ,വിവാഹം .
ജീവിതത്തിൽ പഠനം എനിക്കൊരു പാഷൻ  ആയിരുന്നു എന്നാല്‍ വിവാഹം കഴിഞ്ഞ് മോൾ പിറന്നതോടെ പഠനം ഉപേക്ഷിച്ച നിലയിലായി, എങ്കിലും മോൾ സ്കൂളിൽ പോവാൻ തുടങ്ങിയപ്പോൾ കമ്പ്യൂട്ടർ കോഴ്സിന് ചേർന്ന് വീണ്ടും പഠനം പുനരാരംഭിച്ചു.കേരള സര്‍വ്വകലാശാലയിൽ നിന്നും പി.ജി.ഡി.സി.എ ഒന്നാമതായി പാസ്സായി, ഇതിനിടയിൽ പെരുമ്പിലാവ് അന്‍സാര്‍ കോളേജില്‍  ബി.എഡ്  തുടങ്ങിയപ്പോള്‍ ആദ്യ ബാച്ചില്‍ ഞാനും ചേർന്നു. അങ്ങനെ ടീച്ചറാവണമെന്ന കുട്ടിക്കാലം മുതലേയുള്ള  സ്വപ്നത്തിന് വളരെ  അടുത്തെത്തിയെങ്കിലും അതിന്നിടയില്‍ മകനെ ഗര്ഭം ധരിച്ചു ശാരീരികമായി ഒരുപാട് പ്രശ്നങ്ങള ഉണ്ടായിരുന്നത്കൊണ്ട് പഠനം പാതിവഴിയിൽ ഉപേക്ഷിക്കണമെന്ന ഘട്ടം വന്നു എങ്കിലും അദ്ധ്യാപകരുടെയും സഹായത്താൽ  വീട്ടിലിരുന്നു പഠിച്ച് പരീക്ഷ എഴുതാൻ സാധിച്ചുത് ഒരു ഭാഗ്യാനുഭവമായി ഞാന്‍ കരുതുന്നു ,  റാങ്കിന് വളരെ കുറഞ്ഞ മാര്‍ക്കിന്റെ വ്യത്യാസത്തോടെ കോളേജ് ഫസ്റ്റ്  ആയി പാസ്സായി, ശേഷം  മോനെ  പ്രസവിച്ച്  കഴിഞ്ഞു വീട്ടിലിരുന്നു സ്വയം പഠിച്ച് എം.എ പരീക്ഷ  റാങ്കോടെ പാസ്സാവുകയും ചെയ്തു .

അതിനിടയിൽ എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി നോക്കിയിരുന്നു പിന്നീട്  വീടിനടുത്തെ  ഇംഗ്ലീഷ്  മീഡിയം സ്കൂളിൽ കമ്പ്യൂട്ടർ ടീച്ചറായി മൂന്നു  വര്‍ഷം ജോലി ചെയ്തു, ആ സമയത്താണ് ഞാന്‍  യോഗ അഭ്യസിച്ചത് , കൂടാതെ ജോലിയുടെ ഭാഗമായി കുട്ടികളുടെ കൗൻസലിങ്ങ് ഒരു വര്‍ഷം പഠിച്ചു. അതിനു ശേഷമാണ്  ഖത്തറിൽ ഹോംലൈന്‍ സപ്ലെ കമ്പനിയില്‍ ജോലിക്കാരനായ ഭര്‍ത്താവ് ഫെര്‍മിസ്ക്കാടെ അടുത്തേക്ക് എത്തിയത്.

ഖത്തറിലെത്തിയ ശേഷം ട്യുഷന്‍  ആയിരുന്നു ഇതുവരെ ജോലി , ഇപ്പോൾ  ഈ സെപ്തംബര്‍ ഒന്ന് മുതല്‍ ദോഹ അക്കാദമി സ്കൂളിൽ ടീച്ചറായി ജോലി ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.
 ചെറുപ്പം മുതലെ  വായന വല്ലാത്തൊരു ഭ്രമമായിരുന്നു എനിക്ക് പ്രവാസികളായ സഹോദരന്‍മാര്‍ക്കുള്ള  കത്തുകളായിരുന്നു ആദ്യ രചനകൾ , കോളേജിൽ പഠിക്കുമ്പോഴാണ് എഴുതാനുള്ള കഴിവ് തിരിച്ചറിഞ്ഞത്. സ്കൂളിൽ ഒമ്പതാം  ക്ലാസ്സ്‌ വരെ അറബിക് ഭാഷയാണ്‌ പഠിച്ചത്. പക്ഷെ ചെറുപ്പത്തിലെ കൂടെകൂടിയ വായന എഴുത്തിനെ സഹായിച്ചു. കോളേജിൽ ലേഖന മത്സരങ്ങളിലാണ്അധികവും പങ്കെടുത്തതും സമ്മാനാർഹയായതും ..കോളേജ് മാഗസിനുകളിൽ സ്ഥിരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു.കാവ്യമുകുളങ്ങൾ  എന്നാ കവിതസമാഹാരത്തിലും  കവിത വന്നിരുന്നു. പിന്നെ ആരാമം വനിതാ മാഗസിനിലും ഒരു കവിത പ്രസിദ്ധീകരിച്ചു, മാതൃഭൂമി നടത്തിയ ലേഖന മത്സരത്തിൽ സമ്മാനാർഹയായി. ഖത്തറിൽ വന്നതിനു ശേഷം കേരള സർക്കാരിന്റെ രെജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ എല്‍ . ഡി ക്ലാർക്കായി പി.എസ.സി വഴി നിയമനം ലഭിച്ചു. പക്ഷേ ജോലിയേക്കാൾ ഒരുമിച്ചുള്ള ജീവിതത്തിനു ഞാൻ പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് ആ  ജോലി  വേണ്ടെന്നുവെച്ചു. എന്റെ മക്കൾ മാതാപിതാക്കളുടെ സ്നേഹം ഒരുമിച്ച് അനുഭവിച്ച് വളരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.. ഇൻഷാഅല്ലാഹ്..
രചനകളും പാരിതോഷികങ്ങളും .

കേരളത്തിൽ അദ്ധ്യാപകർക്ക് വേണ്ടി നടത്തിയ ഉപന്യാസ മത്സരത്തിൽ സമ്മാനാർഹയാവുകയും സാഹിത്യഅക്കാദമിയിൽ വെച്ച ശ്രീ.സുകുമാര്‍ അഴീക്കോടിൽ നിന്ന് സമ്മാനം സ്വീകരിക്കാൻ കഴിഞ്ഞതും നല്ല ഓര്‍മ്മകളാണ് , ബി.എഡ്  പഠന കാലത്ത്  ശ്രീ എം.എന്‍.വിജയനെ ഇന്റർവ്യൂ ചെയ്യാൻ കഴിഞ്ഞതും മറക്കാനാവാത്ത അനുഭവമാണ്.
ഖത്തറിൽ വന്ന ശേഷമാണ്  എഴുത്തിലേക്ക്  കൂടുതൽ ശക്തമായി വന്നത്. ഇവിടെ ഒഴിവു വേളകൾ ധാരാളമായി കിട്ടുന്നതിനാൽ നെറ്റ് വഴി അയക്കാവുന്നതും അല്ലാത്തതുമായ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി, ചന്ദ്രിക പത്രത്തിന്റെ ഗള്‍ഫ്‌ എഡിഷന്‍ ഉത്ഘാടനത്തോട്  അനുബന്ധിച്ച് നടത്തിയ  കത്തെഴുത്ത് മത്സരത്തിൽ രണ്ടാം സമ്മാനം ലഭിച്ചിരുന്നു, മന്ത്രി ഇ.അഹമ്മദില്‍ നിന്നായിരുന്നു സമ്മാനം ഏറ്റുവാങ്ങിയത്. അതിനു ശേഷം ഖത്തർ കേരളീയം 2011-12 വർഷങ്ങളിൽ കഥ,കവിത,ലേഖനം,പ്രസംഗം മൈലാഞ്ചി ഡിസൈനിംഗ് മത്സരങ്ങളിൽ സമ്മാനാർഹയായി. ഖത്തർ മലയാളി സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ ലേഖന മത്സരത്തിലും മൈലാഞ്ചിയിടല്‍  മത്സരത്തിലും ഒന്നാമതായി. കേരളത്തിലെ കോളേജ് കളുടെ സംഘടനയായ 'കാക്' മുല്ലപെരിയാർ അണകെട്ടിനെ കുറിച്ചുനടത്തിയ ലേഖന മത്സരത്തിൽ രണ്ടാം സമ്മാനം ലഭിച്ചു. ഖത്തർ മെഡിക്കൽ ക്യാമ്പിനോടനുബന്ധിച്ച് നടന്ന ലേഖന മത്സരത്തിൽ ഒന്നാം സ്ഥാനം. ഇന്ത്യൻ യൂത്ത് ഫോറം നടത്തിയ വിവിധ മേഘലകളുടെ കഥ കവിത ലേഖന മത്സരങ്ങളിൽ സമ്മാനാർഹയായി. ഖത്തർ വുമന്‍ ഫെഡറേഷന്‍ വനിതാ ദിനത്തിൽ നടത്തിയ ലേഖന മത്സരത്തിൽ ഒന്നാം സ്ഥാനം. പ്രവാസികള്‍ക്കായി ഖത്തർ ഇന്ത്യ ഫ്രാട്ടനിറ്റി ഫോറം റിപ്പബ്ലിക്  ദിനത്തിൽ നടത്തിയ കഥ കവിത മത്സരത്തിൽ ഒന്നാം സ്ഥാനം.
തേജസ് പത്രത്തിന്റെ ഉൽഘാടനദിന സപ്ലിമെന്‍റില്‍  ലേഖനം  പ്രസിദ്ധീകരിച്ചിരുന്നു. മാധ്യമം നോമ്പിന്റെ ആദ്യാനുഭവത്തെ കുറിച്ചുള്ള  വന്നിരുന്നു.
ഒഴിവുസമയം അധികവും വായനക്കാണ് നീക്കിവെക്കാറ്‌, പുതിയ അറിവുകൾ  സമ്പാദിക്കാന്‍ ഇഷ്ടമാണ് , മൈലാഞ്ചിയിടൽ , പാചകം ഇതൊക്കെയാണ് ഇഷ്ട ഹോബികൾ പാചകത്തിൽ പുതിയ രുചികൾ തേടാൻ ഒത്തിരി ഇഷ്ടാണ്, പെരുന്നാൾ സമയങ്ങളിലും മറ്റും മൈലാഞ്ചിയിടൽ  ഒരു കൈതൊഴിലിന്റെ  സ്ഥാനം എറ്റെടുക്കുന്നു, തെറ്റില്ലാത്ത ഒരു സമ്പാദ്യം ഇത് മുഖേന ലഭിക്കുന്നുണ്ട്.
മക്കൾ രണ്ടു പേരും എം.ഇ.എസ സ്കൂളിൽ പഠിക്കുന്നു, മൂത്ത മകള്‍ അഫീദ ഫെര്‍മിസ്‌  പത്താം തരത്തിലും രണ്ടാമൻ അസീം ഫെര്മിസ് ഒന്നാം ക്ലാസ്സിലും, മോൾ എഴുത്തിന്റെ ലോകത്തിലേക്ക് കടന്നു വന്നത് ഏറെ സന്തോഷം നല്‍കുന്ന അനുഭവമാണ്. 
എന്റെ വീട്.
ഞാൻ അടക്കം എന്റെ മുന്‍തലമുറയിലും പിന്‍തലമുറയിലും പെട്ട ഒരുപാടുപേര്‍ പിറന്നു വീണ വീട്. ഒന്‍പത് മക്കളുള്ള എന്റെ  ഉമ്മാടെ ഈറ്റു നോവിന്റെ  വേദനകൾക്ക് സാക്ഷ്യം വഹിച്ച അകത്തളങ്ങള്‍ ,കുഞ്ഞു മക്കളുടെ കരച്ചിലുകൾ ,ബാല്യത്തിന്‍റെ കുതൂഹലതകള്‍ ,കൗമാര തിമിർപ്പുകൾ  ,യൗവനത്തിന്റെ തീക്ഷ്ണത ,വാർദ്ധക്യത്തിന്റെ ആവലാതികൾ  ഇതെല്ലാം ആ വീടിനെ എത്രത്തോളം മുഖരിതമാക്കിയിരിക്കും..ഇന്നത്തെ കുട്ടികൾക്ക്  ചിരപരിചിതമല്ലാത്ത നടുവകം ,ഉമ്മറം,തിണ്ണ ,പൂമുഖം,മച്ചിന്റകം ,ഇടനാഴിക,വടക്കിനി ,കോലായി ,കോണിച്ചോട്  ,വീതന,ഓവ്...അങ്ങനെയങ്ങനെ പോകുന്നു  വീടിനെ പരിചയപെടുത്താൻ ഉപയോഗിക്കുന്ന പദാവലി ..
ഇന്നത്തെ പോലെ നിറഞ്ഞ സൂര്യപ്രകാശം കടന്നുവരുന്ന അകത്തളങ്ങൾ അല്ലായിരുന്നു, ഇരുട്ട് മൂടി കിടക്കുന്ന ആ മുറികൾ ഞങ്ങളുടെ പല കുസൃതികൾക്കും  സാക്ഷ്യം വഹിച്ചിട്ടുണ്ട് . മച്ചിന്റകത്തെ പത്തായത്തിൽ ആരും കാണാതെ ഉമ്മ പഴുക്കാൻ വെച്ചിരുന്ന പഴക്കുല ഉമ്മ അറിയാതെ എടുത്ത് തിന്നു പഴത്തൊലി മാത്രം പത്തായത്തിൽ ശേഷിച്ചത് കണ്ട് അന്തം  വിട്ടിരുന്ന ഉമ്മാനെ നോക്കി കുസൃതിച്ചിരി ചിരിച്ച വയറാവു , വേലക്കാരുടെ പ്രണയ ചാപല്യങ്ങൾ വെല്ലിമ്മാടെ ദിക്റുകൾ. അന്നത്തെ ഓരോ വൈകുന്നേരത്തിനും ഭക്തിയുടെ നിറമായിരുന്നു കൂടുതൽ പടിഞ്ഞാറേ പറമ്പിലെ പാമ്പും കാവിൽ വിളക്ക്  വെക്കാൻ വരുന്ന അപ്പുറത്തെ ചേച്ചിയുടെ 'ദീപം ദീപം..' എന്ന മന്ത്രണവും ഞങ്ങളുടെ ഖുറാൻ ശീലുകളും ഒരുമിച്ച് അന്തരീക്ഷത്തിൽ അലയടിക്കും മുനിഞ്ഞു കത്തുന്ന ചിമ്മിനിയുടെ പ്രകാശത്തിൽ കുട്ടികൾ പഠിക്കുമ്പോൾ വൈകുന്നേരത്തെ പണിയൊക്കെ ഒതുക്കി കുളിച്ച്  അടുത്ത വീട്ടിലെ ചേച്ചിമാരിൽ  നിന്നും വാങ്ങി കൊണ്ടുവന്ന മാസികകളും വാരികകളും നോവലുകളും വായിക്കുന്ന തിരക്കിലാവും മുതിർന്നവർ.
മകര മാസത്തിലെ തണുപ്പിനോടൊപ്പം  പറമ്പ് നിറയെ ഓല വെട്ടിയിട്ടിട്ടുണ്ടാവും.വൃശ്ച്ചിക  കാറ്റിനോടൊപ്പം വീണു കിടക്കുന്ന കണ്ണിമാങ്ങകൾ അവ പെറുക്കി കൂട്ടി നാലായരിഞ്ഞ്  ഉപ്പും മുളകും ഇത്തിരി വെളിച്ചെണ്ണയും തൂവി പച്ചോല മടലുകൾ ചേർത്തുവെച്ചുണ്ടാക്കിയ ഉണ്ണിപ്പുരയിൽ വലിഞ്ഞ്  കേറിയിരുന്ന് തിന്നുമ്പോൾ ആ ഉണ്ണിപ്പുരയെക്കാൾ വലുപ്പം മറൊന്നിനുമുണ്ടായിരുന്നില്ല.
മെടഞ്ഞ ഓലകൾ താളത്തിൽ മേലോട്ടിടുമ്പോൾ അതു പിടിച്ചെടുത്ത് ,അരയിൽ  കെട്ടിവെച്ച  കൊതുമ്പു നാരുകളാൽ  താളത്തിൽ വേഗത്തിൽ കെട്ടിയുറപ്പിക്കുമ്പോൾ പലപ്പോഴും ഞാൻ അന്തം  വിട്ട നോക്കി നിന്നിട്ടുണ്ട്, പുരകെട്ട്  കഴിഞ്ഞാൽ ശർക്കരയും തേങ്ങയുമെല്ലാം ചേർത്തൊരു "കറി " കുടിക്കാൻ കിട്ടും. ഈ പായസത്തിനെന്താണ് കറിയെന്ന്  പറയുന്നതെന്ന് എന്നിലെ ഭാഷാ സ്നേഹി ഒത്തിരി തവണ ചിന്തിച്ചിട്ടുണ്ട്.

ഓരോ വേനലവധികളും ആ വീടിനെ കോരിത്തരിപ്പിച്ചു. ഓരോ മാമ്പഴകാലത്തും പച്ചയും പഴുത്തതുമായ നിരവധി മാങ്ങാ ചാക്കുകൾ അണ്ടി മാത്രമായി ആ മുറികളിലൂടെ പിന്നിലെ തോട്ടിരംബിലേക്ക്  വലിച്ചെറിയപ്പെട്ടു പഴുത്ത ചക്കയുടെ നറും മണവും കശുമാങ്ങയുടെ ചുണ പറ്റി പൊള്ളിയ കവിൾത്തടങ്ങളും ഓരോ വേനലിലും മാറികൊണ്ടിരുന്നു..

എത്ര എത്ര കല്യാണങ്ങൾ ..സദ്യവട്ടങ്ങൾ .!

ഞാൻ കോളേജു വിട്ട് വീട്ടിലെത്താൻ ഇത്തിരി താമസിച്ചാൽ കത്തുന്ന നെഞ്ചോടെ മുന്നിലെ മുള ക്കൂട്ടത്തിന്നടുത്ത്  എന്നെ കാത്ത് നിന്നിരുന്ന എന്റെ  ഉമ്മാനെ ഞാൻ എത്ര കളിയാക്കിയിട്ടുണ്ട് ഇന്നീ മണൽക്കാട്ടിൽ മക്കളുടെ സ്കൂൾ ബസ് വരാൻ ഇത്തിരി വൈകുമ്പോൾ ഏതോ ലോകത്തിരുന്നു ഉമ്മയെന്നെ കളിയാക്കി ചിരിക്കുന്നതായെനിക്ക് തോന്നാറുണ്ട്..

വെല്ലിമ്മ,ഉമ്മ,ഉപ്പ...ഒക്കെ മരിച്ചിറങ്ങി  പോയ വീട്.. ഇന്നാ വീടില്ല..എങ്കിലും ഏഴു കടലുകൾക്ക്  ഇപ്പുറത്തിരുന്നു  ഞാൻ  ഓർക്കാറുണ്ട് ..സ്കൂൾ വിട്ട്  ഓടി വരുന്ന എന്നെ കാത്തിരുന്ന  എന്റെ ഉപ്പാനെ..ഓരോ വേനലവധിക്കും വന്നിരുന്ന ഇത്തമാര്‍ക്കും കുട്ടികൾക്കുമായി  പലഹാരങ്ങളുമായി കാത്തിരുന്ന എന്റെ ഉമ്മ  ഇന്നുമാ വീടിന്റെ ഉമ്മറപ്പടിയിൽ ഞങ്ങളെ കാത്തിരിക്കുന്നുണ്ടാവുമെന്നു വെറുതെ മോഹിക്കുവാന്‍ ...


മാധ്യമത്തില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച അമലുവിന്റെ ലേഖനം .

സ്വര്‍ഗം തേടിയ നോമ്പുകള്‍


ഒരു മീനച്ചൂടിലാണ് ജീവിതത്തിലാദ്യമായി ഞാന്‍ നോമ്പിനെ അറിഞ്ഞത്. അന്നെനിക്ക് അഞ്ചര വയസ്സ് പ്രായം. ഞങ്ങള്‍ ഒമ്പതു മക്കളായിരുന്നു. മൂന്ന് ഇത്തമാരുടെ വിവാഹം കഴിഞ്ഞിരുന്നു. കല്ല്യാണം കഴിച്ചയച്ചത് ദൂരത്തേക്കായതിനാല്‍ വേനലവധിക്കാണ് ഇത്തമാരും കുട്ടികളുമെല്ലാം വീട്ടിലെത്തുക. വീട്ടില്‍ ഒമ്പതാമനായിരുന്നതിനാല്‍ എനിക്ക് കുഞ്ഞിമ്മാന്നു വിളിപ്പേരു കിട്ടി. ഇവരെ കൂടാതെ അടുത്ത ബന്ധത്തിലുള്ള യത്തീമായ ഒരു കുട്ടി, അയല്‍പക്കത്തെ ദരിദ്രകുടുംബത്തിലെ ഇക്ക ഇവരെല്ലാം ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളായിരുന്നു. പിന്നെ ഉപ്പായുടെയും ഉമ്മായുടെയും ഉമ്മമാരും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ സന്തുഷ്ട കുടുംബം.
ഉപ്പാക്ക് കടുത്ത പ്രമേഹമായതിനാല്‍ നോമ്പെടുക്കാനാവുമായിരുന്നില്ല.ഞാന്‍ ആദ്യമായി നോമ്പെടുക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ട്യോള്‍ടെ നോമ്പ് മാതാപിതാക്കള്‍ക്കുള്ളതാണെന്ന്
ഉപ്പ സന്തോഷത്തോടെ പറഞ്ഞു. ‘ഇന്‍െറ മോളെ നോമ്പ് ഉപ്പാക്കാണോ ഉമ്മാക്കാണോ’ന്ന് ചോദ്യത്തിന് എന്നും ഉപ്പക്കുട്ടിയായിരുന്ന എനിക്ക്, ഉപ്പാക്കെന്നു പറയാന്‍ തെല്ലും ചിന്തിക്കേണ്ടിവന്നില്ല.
രാത്രിയില്‍ ഉപ്പയും ആണ്‍കുട്ടികളെല്ലാവരും പൂമുഖത്തെ കോലായിലാണ് കിടക്കുക. രണ്ടര മൂന്നു മണിയാവുമ്പോഴാണ് അത്താഴത്തിനെഴുന്നേറ്റത്. ചൂടുചോറും ചുട്ടരച്ച ചമ്മന്തിയും കട്ടിത്തൈരും കൂട്ടി എല്ലാവരും ചോറുണ്ടു. സുബ്ഹ് ബാങ്ക് കൊടുക്കുന്നതുവരെ എല്ലാവരും കൂടിയിരുന്നു ഖുര്‍ആന്‍ പാരായണം. ഇതിനിടയില്‍ പഴവും തേങ്ങാപ്പാലും അവിലുംകൂട്ടി പിഴിഞ്ഞത് ഓരോ ഗ്ളാസ് കിട്ടും. ഏറ്റവുമാദ്യം ഖത്തം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സമ്മാനവുമുണ്ടാവും.
ആദ്യത്തെ നോമ്പെടുത്ത ദിവസം രണ്ടു മണിവരെ ഒരുവിധം പിടിച്ചുനിന്നു. രാവിലെ മുതല്‍ മാവിന്‍ചുവട്ടിലും കൊത്തങ്കല്ല് കളിക്കുന്നിടത്തും സജീവമായിരുന്ന ഞാന്‍ ഉച്ചച്ചൂട് സഹിക്കാനാവാതെ തൊണ്ടവരണ്ട് ഒരിറ്റു വെള്ളത്തിനായി കൊതിച്ചു. വെള്ളം കിട്ടാതെ ഞാന്‍ മരിച്ചുപോവുമോയെന്നൊരു ഭീതി എന്നെ തളര്‍ത്തി. വീട്ടിലെ രണ്ട് വല്യുമ്മമാര്‍ തളര്‍ന്ന എന്‍െറ മുഖത്ത് നോക്കി ‘മോളതിനൊന്നും ആയില്ല. കുട്ട്യോള്‍ക്ക് ഉച്ചവരെ നോറ്റാല്‍ മതി’യെന്നുപറഞ്ഞ് ആശ്വസിപ്പിച്ചു. രണ്ടു മണിയായപ്പോള്‍ ഉമ്മ പറഞ്ഞു, ഇത്രനേരം നോമ്പെടുത്തില്ലേ, ഇനി കുറച്ചുനേരം കൂടിയല്ലേ, ഉമ്മാടെ പൊന്ന് നോമ്പെത്തിക്കൂന്ന്. വീണ്ടും കളിക്കൂട്ടത്തിലേക്ക് തിരിച്ചിറങ്ങിയ ഞാന്‍ മൂന്നു മണിയായപ്പോള്‍ കളിക്കിടയില്‍ നിന്നോടിവന്ന് പുറത്തെ പൈപ്പില്‍നിന്ന് വെള്ളം ആര്‍ത്തിയോടെ കോരിക്കുടിച്ചു. ആ വെള്ളം ഇറങ്ങിപ്പോകുമ്പോള്‍ ഞാനന്നുവരെ അനുഭവിക്കാത്ത തണുപ്പനുഭവപ്പെട്ടു. അന്നനാളത്തിലൂടെ അരിച്ചിറങ്ങുന്ന തണുപ്പ്. നോമ്പുമുറിച്ച എന്നെ നോക്കി, കൊടുംപാതകം ചെയ്തതുപോലെ നില്‍ക്കുന്ന കളിക്കൂട്ടത്തില്‍ നിന്ന് ഒരു കുറുമ്പന്‍ ‘അമലു നോമ്പുമുറിച്ചേ’ എന്നോളിയിട്ട് അകത്തേക്കോടി.
‘ഇത്രനേരം നോമ്പെടുത്തിട്ട്’ ഉമ്മാടെ സ്വരത്തിലെ നിരാശ എന്‍െറ കണ്ണുകളില്‍ എരിവായി പെയ്തിറങ്ങി. രാവിലെ മുതല്‍ കരുതിവെച്ച ഞാവല്‍പഴങ്ങള്‍, കാക്ക കൊത്തിയിട്ട മൂവാണ്ടന്‍ മാങ്ങയുടെ മുറിച്ചുവെച്ച കഷണങ്ങള്‍ , പഴുത്തൂര്‍ന്നുവീണ അയിനിച്ചക്കയുടെ മണ്ണാവാത്ത പഴം... പാത്രത്തില്‍ മൂടിവെച്ചിരുന്നതെല്ലാം പുറത്തേക്കെറിഞ്ഞ്, ഞാന്‍ പായയില്‍ മുഖമമര്‍ത്തി കമിഴ്ന്നുകിടന്നു. ‘ഉപ്പപ്പ വന്നാല്‍ അനക്കിന്ന് കിട്ടിക്കോളു’മെന്നുപറഞ്ഞ് കളിക്കൂട്ടങ്ങള്‍ എന്നെ പേടിപ്പിച്ചു. ഉപ്പ അരികില്‍ വന്നിരുന്ന് ‘ഉപ്പാടെ കൂലി പോയല്ലോ’ എന്നു പറഞ്ഞപ്പോള്‍ ഞാനൊന്നൂടെ തേങ്ങി. ‘സാരോല്ല, ആദ്യത്തെ നൊമ്പല്ലെ, അതിത്രക്കൊക്കെ മതി’യെന്നു പറഞ്ഞ് തഴുകിയപ്പോള്‍ ഞാനാ മടിയില്‍ തലവെച്ചങ്ങനെ കിടന്നു. പിറ്റേന്നെന്നെ അത്താഴത്തിന് വിളിക്കണമെന്ന് ഉപ്പാനെ പറഞ്ഞേല്‍പിച്ച് കൈയിലടിച്ച് സത്യം ചെയ്യിച്ചാണ് കിടന്നുറങ്ങിയത്.
ഉപ്പ എന്നെ അത്താഴത്തിന് വിളിക്കുമ്പോള്‍ ഉമ്മയും വല്യുമ്മമാരും ‘‘കുട്ടീനെക്കൊണ്ട് പറ്റൂല്ല, വെറുതെ അതിന്‍െറ ഉറക്കം കളയണ്ടാ’’എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു. അത് കേട്ടപ്പോള്‍ വാശിയോടെ ഞാന്‍ ഉപ്പാടെ ചെവിയില്‍ മന്ത്രിച്ചു.‘‘എന്‍െറ നോമ്പിന്റെ കൂലി ഉപ്പാക്കു മാത്രാട്ടോ. ഇന്നലെ ഞാന്‍ ഉമ്മാക്കും കൂടി കിട്ടിക്കോട്ടേന്ന് വിചാരിച്ചേരുന്നു. ഇനി ഉപ്പാക്കു മാത്രം മതി’’.
പിറ്റേന്ന് ദാഹത്തേക്കാളും കത്തിക്കാളുന്ന വിശപ്പിനേക്കാളും എന്റെ ഉപ്പാക്ക് റബ്ബ് കൊടുക്കുന്ന സ്വര്‍ഗമെന്ന പൂങ്കാവനത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ വാശിയോടെ നോമ്പുപിടിച്ചു. ഉപ്പാനെ കാണാന്‍ വന്ന വിരുന്നുകാരന്‍ കൊണ്ടുവന്ന കമറുകട്ടക്കോ പഞ്ചാരമണലില്‍ വീണുകിടക്കുന്ന മൂവാണ്ടന്‍ മാങ്ങകള്‍ക്കോ എന്‍െറ തീരുമാനത്തെ ഇളക്കാനായില്ല. വൈകുന്നേരം മഗ്രിബ് ബാങ്കിന് ചെവിയോര്‍ത്ത് കോലായിലെ പായയില്‍ ഒടിഞ്ഞുതൂങ്ങിയിരിക്കുമ്പോഴും ഉള്ളില്‍ അണയാത്ത ഊര്‍ജമായിരുന്നു.
പതിനൊന്നാം വയസ്സില്‍ ‘എന്‍െറ മക്കളെ കണ്ട് കൊതിതീര്‍ന്നില്ലല്ലോ എന്‍െറ റബ്ബേ’ എന്നു കേണുകൊണ്ടെന്‍െറ ഉപ്പ ഞങ്ങളെ വിട്ട് ഇഹലോകത്തില്‍നിന്ന് പോയശേഷം വന്ന ഓരോ റമദാനിലും ഞാനെന്‍െറ ഉപ്പാക്ക് സ്വര്‍ഗത്തിലൊരിടത്തിനായി കേണു, മുഴുവന്‍ നോമ്പും എടുത്തു. പെരുന്നാള്‍ തലേന്ന്, ‘‘ന്‍റെ മോള്‍ നോമ്പെടുത്തതല്ലേ’’ എന്നു പറഞ്ഞ് ഉപ്പ തരാറുള്ള പുത്തനുടുപ്പ് ഇന്നില്ല. എന്റെ പതിനേഴാം വയസ്സില്‍ ഒരു നോമ്പുകാലത്ത് പോരിശയാക്കപ്പെട്ട അവസാനത്തെ പത്തില്‍ നോമ്പോടുകൂടി ഉമ്മയും ഈ ലോകത്തോട് വിടപറഞ്ഞു. അന്നുമുതല്‍ ഓരോ നോമ്പിനും ഞാനെന്‍റെ ഉമ്മാക്കും ഉപ്പാക്കും വേണ്ടി ഒരുപോലെ പ്രാര്‍ഥിക്കാന്‍ തുടങ്ങി.
അമലുവിന്റെ കൂടുതല്‍ രചനകള്‍ വായിക്കാന്‍ ബ്ലോഗ്‌ സന്ദര്‍ശിക്കാം ..: പിടിച്ചു കയറാന്‍ ഒരു പൂമരം

19 comments:

  1. Amaline patti ithrayum ariyillayirunnu... really grt! Amalinu ellavidha bhaavukangalum nerunnu...

    ReplyDelete
    Replies
    1. ഇനിയും അറിയപ്പെടാതെ കിടക്കുന്ന കുറേപേര് കൂടി തോഴിയൂരില്‍ ഉണ്ട് മുസ്തഫാ

      Delete
  2. Amaline patti ithrayum ariyillayirunnu... really grt! Amalinu ellavidha bhaavukangalum nerunnu...

    ReplyDelete
  3. ഈ പരിചയപ്പെടുത്തൽ ഹൃദ്യമായി.

    അക്കാദമികമായ മികവുകളും സർഗ്ഗശേഷിയുടെ അനുഗ്രഹങ്ങളും പുരസ്ക്കാര നിറവുകളുമായി അമൽ തൊഴിയൂരിന്റെ ശോഭയ്ക്ക് മാറ്റ് കൂട്ടുന്നു.

    എം.എസ്.പി ഇക്കാടെ മകൾ എന്ന അറിവ് ബന്ധുത്വത്തിന്റെ തിരിച്ചറിവിൽ എന്റെ സന്തോഷത്തിന്റേയും മാറ്റ് കൂട്ടുന്നുണ്ട്.

    ആശംസകൾ.

    ReplyDelete
    Replies
    1. നിങ്ങളീ തൊട്ടടുത്ത നാട്ടുകാരനായിട്ട് ബന്ധുവാണെന്ന കാര്യം കൂടി അറിഞ്ഞില്ലേ? എന്തായാലും ഇതോണ്ട് അങ്ങിനെയെങ്കിലും ഒരു ഗുണം കിട്ടിയല്ലോ -സന്തോഷം.

      Delete
  4. തൊഴിയൂര്‍ പ്രതിഭകള്‍ക്കാശംസകള്‍

    ReplyDelete
  5. great!
    കൂടുതല്‍ ഉയരങ്ങളിലേക്കെത്താന്‍ ദൈവം സഹായിക്കട്ടെ

    (തോഴിയൂരില്‍ പത്തുസെന്റ് ഭൂമി കിട്ടാന്‍ വല്ല വഴീം ഉണ്ടോ ? @ Sidheek Thozhiyoor)

    ReplyDelete
    Replies
    1. സന്തോഷം - എന്തിനാ വെറുതെ വരത്തന്‍ എന്ന പേര് കേള്‍പ്പിക്കുന്നത് ഇസ്മയില്‍ഭായ്.

      Delete
  6. തൊഴിയൂരില്‍ ആകെ മൊത്തം ടോട്ടല്‍ പ്രതിഭകളാണല്ലോ.....

    ReplyDelete
  7. ഹൃദയസ്പര്‍ശിയായ അവതരണം.ആശംസകള്‍

    ReplyDelete
  8. തൊഴിയൂര്‍ പ്രതിഭകള്‍ക്കാശംസകള്‍....പ്രതേകിച്ചും എന്‍റെ പിയ കൂട്ടുകാരി കൂടുതല്‍ ഉയരങ്ങള്‍ താണ്ടട്ടെ പ്രാര്‍ത്ഥിക്കുന്നു ...

    ReplyDelete
  9. ഈ പ്രതിഭാശാലിക്ക് എന്റേയും ആശംസകൾ
    തോഴിയൂരിലെ പ്രതിഭകളെപ്പറ്റി 'മറ്റൊരു പ്രതിഭ'.

    ReplyDelete
  10. ശ്രീമതി അമല്‍ ഫെര്‍മിസിനെ പരിചയപെടുത്തുവാന്‍ വൈകി എന്ന പരാതിയാണ് എനിക്കുള്ളത് .എഴുത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ സഹോദരിയുടെ കഴിവുകള്‍ .
    മാധ്യമത്തില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച അമലുവിന്‍റെ ലേഖനം വായിച്ചിരുന്നു . ബാല്യകാലം മുതല്‍ക്കുള്ള ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ വായിച്ചപ്പോള്‍ മിഴികള്‍ നനയാതെയിരുന്നില്ല പ്രിയപെട്ടവരുടെ വേര്‍പാട് മനസ്സിലൊരു നോവായി എപ്പോഴുമുണ്ടാകും നമ്മോടൊപ്പം .പ്രശസ്തിയുടെ ഉച്ചസ്ഥായിയില്‍ എത്തുവാന്‍ സഹോദരിക്കാവട്ടെ എന്ന് ആശംസിക്കുന്നു. തൊഴിയൂരിലെ പ്രതിഭകളെ പരിചയപെടുത്തുന്ന ശ്രീമാന്‍ സിദ്ധീഖ് തോഴിയൂരിന് ആത്മാര്‍ത്ഥമായി നന്ദി രേഖപ്പെടുത്തുന്നതിനോടൊപ്പം അടുത്ത പരിചയപെടുത്തലിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    ReplyDelete
  11. വളരെ ഹൃദ്യമായ പരിചയപ്പെടുത്തൽ ... തൊഴിയൂരിന്റെ പ്രതിഭകൾക്ക് ആശംസകൾ ...!

    ReplyDelete
  12. ഇന്നലെ വായിച്ചു. കമന്റിടാൻ നോക്കിയപ്പോൾ പറ്റിയില്ല .ഇന്ന് വീണ്ടും വന്നു.. ഈ പരിചയപ്പെടുത്തലിനും . നന്ദി.. അഭിനന്ദനങ്ങൾ ആശംസകൾ

    OT
    സിദ്ദിക്കാ.. അടുത്ത തവണ നാട്ടിൽ ഒരുമിച്ചുണ്ടായാൽ ഒരു ബ്‌ളോഗ് മീറ്റ് വിത് ഈറ്റ് സംഘടിപ്പിച്ചാലോ.. സിദ്ധിക്ക സംഘടിപ്പിച്ചൊ ..ഞാൻ പങ്കെടുത്ത് ഉഷാറാക്കാം.. എന്തേയ്

    ReplyDelete
    Replies
    1. അതിനു ഞാന്‍ നാട്ടിലുണ്ടാവുമ്പോള്‍ നീ അവിടെ ഉണ്ടാവണ്ടേ? അതോണ്ട് മീറ്റ്‌ അബുദാബിയില്‍ ആക്കാം ഞങ്ങള്‍ കുറച്ചുപേര്‍ അങ്ങോട്ട്‌ വന്നാപോരെ !എത്‌?

      Delete
  13. മൂത്തപ്പനെയും താതാനെയും ഓര്ത് ശെരിക്കു കണ്ണ് നുരഞ്ഞു പോയി അമലു . മൂത്താപ്പാടെ മൂക്കിൽ പൊടി പലപ്പോഴായി എനിക്ക് കിട്ടാറുണ്ടായിരുന്നു. അല്ലാഹു അവര്ക്കും നമ്മിൽ നിന്ന് മരണപെട്ടവര്ക്കും ഖബർ വിശാലമാക്കി കൊടുതീടട്ടെ. തെറ്റുകള പൊറുത്തു കൊടുത്തു ജന്നത്തിലെക്കുള്ള പ്രവേശനം നല്കീടട്ടെ. ആമീൻ

    ReplyDelete
  14. സർവം മംഗളം ഭവന്തു ആശിക്കുന്നു ആശംസിക്കുന്നു

    സദുദ്ദെശത്തൊടെ ചെയ്യുന്ന കാര്യങ്ങളെല്ലാം സഫലമാകട്ടെ
    മുസ്ലിം സമുദായത്തിൽ ,പ്രത്യേകിച്ചും വനിതകളുടെയിടയിൽ എഴുത്തുകാർ വളരെ വിരളമാണ് അതിന്നു കാരണം മത വിദ്യാഭ്യാസം മാത്രമാണു വിദ്യ എന്ന ധാരണയുള്ള ചില മൌലവിമാർക്കായിരുന്നു സമുദായ നേതൃത്വവും സ്വാധീനവും എന്നതായിരുന്നു എന്നാൽ ഇന്നതിനു അല്പം മാറ്റം വരുന്നുണ്ട് എന്നിരുന്നാലും ഇപ്പോഴും ആ വിഭാഗത്തിന്റെ അമിത സ്വാധീനം ഇപ്പോഴും തുടരുന്നു ഇങ്ങ്ലീഷ്‌ വിദ്യാഭ്യാസം ഹരമാണെന്നും , പരിശുദ്ധ ഗ്രന്ഥം പരിഭാഷ പാടില്ല എന്ന നിലപാടു നില നിന്ന കാലത്ത് ജനിക്കാതിരുന്നതിന്നു പടച്ചവനെ സ്തുതിക്കാം
    ഉള്ള കഴിവുകൾ വളർത്തുക പടച്ചവൻ അനുഗ്രഹിക്കട്ടെ പ്രയാസങ്ങൾ കൂടാതെ നേട്ടങ്ങൾ അസാധ്യം പ്രയസങ്ങൾക്കു സദ്ഫലമുണ്ടാകുംബൊൾ അത് നേട്ടങ്ങളാകുന്നു അനുഗ്രഹങ്ങളാകുന്നു

    ReplyDelete

Related Posts Plugin for WordPress, Blogger...