Welcome to Thozhiyur Village
തൊഴിയൂര്‍ ഗ്രാമത്തിലേക്ക് ഹൃദ്യമായ സ്വാഗതം...
A.M.L.P. School
ഒരു നൂറ്റാണ്ട് കാലം പിന്നിട്ട വലിയൊരു സേവന പാരമ്പര്യവും; ഒരു പാട് അനുഭവങ്ങളുടെ നേര്‍കാഴ്ച്ചകളും; ഒളിമങ്ങാത്ത ഓര്‍മകളുടെ വന്‍ ശേഖരവുമായി...
I.C.A College-Thozhiyoor
തൊഴിയൂരിന്‍റെ ഒരു അഭിമാന സ്തംഭമായി തെക്ക് പ്രവേശന കവാടത്തില്‍ തന്നെ തലയെടുപ്പോടെ നില്‍ക്കുന്നു. വടക്കേകാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് കള്‍ച്ചറല്‍ അസോസിയേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളേജ് ..
Rahmath Orphanage
ഇച്ഛക്കൊത്ത പഠനം , വസ്ത്രങ്ങള്‍ , പരിചരണം , മാസം തോറും വൈദ്യ പരിശോധന , അഭിരുചിക്കൊത്ത തൊഴില്‍ പരിശീലനം, മികച്ച ഭക്ഷണം തുടങ്ങിയ എല്ലാ സൌകര്യങ്ങളോടും കൂടി ഇവിടെ വളരുന്ന ഓരോ കുട്ടിയും ഭാവിയുടെടെ വാഗ്ദാനങ്ങളും
St.Georges High School
ഞങ്ങളുടെ നാടിന്‍റെ അഭിമാന സ്തംഭങ്ങളില്‍ ഒന്ന്, അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസ്സുകള്‍ മാത്രമേ ഞങ്ങളുടെ ഈ സ്കൂളില്‍ ഉള്ളൂവെങ്കിലും ഞങ്ങളുടെ പഠനകാലത്ത് ഓരോ ക്ലാസ്സും കുറഞ്ഞത് അഞ്ചു ഡിവിഷന്‍ വീതമെങ്കിലും ഉണ്ടായിരുന്നു..
ജില്ലയിലെ ജൈവകര്‍ഷക അവാര്‍ഡ്
സജിതാ സലാമിന് പുതിയ വീട്.
'ഒരു ഉമ്മയും മകളും ഒരേ പത്രത്താളിൽ '
തൊഴിയൂരിന്റെ പ്രിയ എഴുത്തുകാരി .
കൊമ്പത്തയില്‍ അബൂബക്കര്‍ സാഹിബ് എന്ന തൊഴിയൂര്‍ക്കാരുടെ എം എസ് പിക്കാടെയും ഉമ്മത്തിക്കുട്ടിയുമ്മാടെയും ഒമ്പത് മക്കളില്‍ ഏറ്റവും ഇളയവളായ അമല്‍ ചെറുപ്പം മുതലേ പഠനകാര്യങ്ങളില്‍ വളരെ മിടുക്കിയായിരുന്നു, തൊഴിയൂർ എൽ .പി സ്കൂളിലും,സെന്റെ ജോര്‍ജസ് ഹൈസ്കൂളിലുമായി ഒമ്പതാം ക്ലാസ്സുവരെ പഠിച്ച അമൽ പത്താം ക്ലാസ്സ് മുതൽ ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം, ജീവിതത്തിലെ ഒരുപാട് അനുഭവങ്ങളുടെ പാഠശാലയായിരുന്നു ഹോസ്റ്റൽ കാലമെന്ന് അമല്‍ സ്വയം വിലയിരുത്തുന്നു.
ഏഴാം ക്ലാസിലെ പഠന സമയത്തെ ഉപ്പയുടെ മരണവും ഒന്നാം വര്‍ഷ ഡിഗ്രി പഠന കാലത്തെ ഉമ്മയുടെ മരണവും താങ്ങാവുന്നതിലേറേ മാനസിക ആഘാതമാണ് ഉണ്ടാക്കിയതെന്നും അത് മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞതിനാല്‍ ആദ്യ വര്‍ഷ ഡിഗ്രി പരീക്ഷ ശെരിക്കും എഴുതാനായില്ലെന്നും അമല്‍ ഓര്‍ക്കുന്നു .
എന്നാല്‍ ഡിഗ്രീ രണ്ടാം വര്‍ഷ പരീക്ഷയില്‍ എല്‍ എഫ് കോളേജിലെ റെക്കോർഡ് മാർക്കോടെ കോളേജ് ഫസ്റ്റ് ക്ലാസ്സായി പാസ്സായതില്‍ അമലുവിന് ഇന്നും അഭിമാനമുണ്ട് .
ഫൈനൽ ഇയർ ഡിഗ്രി പരീക്ഷ തുടങ്ങുന്നതിന്റെ തലേന്നായിരുന്നു കല്യാണം നടന്നത് , കാരണം പരീക്ഷയുടെ തീയ്യതി കഴിഞ്ഞാണ് കല്യാണം തീരുമാനിച്ചിരുന്നതെങ്കിലും കാലിക്കറ്റ് യൂണിവേര്‍സിറ്റിയുടെ കുത്തഴിഞ്ഞ രീതികളും തീരുമാനങ്ങളും മൂലം എക്സാം നീട്ടിയതായിരുന്നു ,അത് കൊണ്ട്തന്നെ ബി.എ.ചരിത്രത്തിൽ റാങ്ക് വാങ്ങണമെന്ന മോഹം പൂവണിഞ്ഞില്ലെങ്കിലും കോളേജിലെ ആ വര്‍ഷത്തെ എറ്റവും മികച്ച മാര്‍ക്കിന്റെ ഉടമസ്ഥ ആവാന്‍ അമലുവിന് കഴിഞ്ഞിരുന്നു.
ബാക്കി കാര്യങ്ങള്‍ അമലിന്റെ വാക്കുകളിലൂടെ വായിക്കാം ..
വിദ്യാഭ്യാസം ,ജോലി ,വിവാഹം .
ചെറുപ്പം മുതലെ വായന വല്ലാത്തൊരു ഭ്രമമായിരുന്നു എനിക്ക് പ്രവാസികളായ സഹോദരന്‍മാര്‍ക്കുള്ള കത്തുകളായിരുന്നു ആദ്യ രചനകൾ , കോളേജിൽ പഠിക്കുമ്പോഴാണ് എഴുതാനുള്ള കഴിവ് തിരിച്ചറിഞ്ഞത്. സ്കൂളിൽ ഒമ്പതാം ക്ലാസ്സ് വരെ അറബിക് ഭാഷയാണ് പഠിച്ചത്. പക്ഷെ ചെറുപ്പത്തിലെ കൂടെകൂടിയ വായന എഴുത്തിനെ സഹായിച്ചു. കോളേജിൽ ലേഖന മത്സരങ്ങളിലാണ്അധികവും പങ്കെടുത്തതും സമ്മാനാർഹയായതും ..കോളേജ് മാഗസിനുകളിൽ സ്ഥിരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു.കാവ്യമുകുളങ്ങൾ എന്നാ കവിതസമാഹാരത്തിലും കവിത വന്നിരുന്നു. പിന്നെ ആരാമം വനിതാ മാഗസിനിലും ഒരു കവിത പ്രസിദ്ധീകരിച്ചു, മാതൃഭൂമി നടത്തിയ ലേഖന മത്സരത്തിൽ സമ്മാനാർഹയായി. ഖത്തറിൽ വന്നതിനു ശേഷം കേരള സർക്കാരിന്റെ രെജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ എല്‍ . ഡി ക്ലാർക്കായി പി.എസ.സി വഴി നിയമനം ലഭിച്ചു. പക്ഷേ ജോലിയേക്കാൾ ഒരുമിച്ചുള്ള ജീവിതത്തിനു ഞാൻ പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് ആ ജോലി വേണ്ടെന്നുവെച്ചു. എന്റെ മക്കൾ മാതാപിതാക്കളുടെ സ്നേഹം ഒരുമിച്ച് അനുഭവിച്ച് വളരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.. ഇൻഷാഅല്ലാഹ്..
തേജസ് പത്രത്തിന്റെ ഉൽഘാടനദിന സപ്ലിമെന്‍റില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മാധ്യമം നോമ്പിന്റെ ആദ്യാനുഭവത്തെ കുറിച്ചുള്ള വന്നിരുന്നു.
ഒഴിവുസമയം അധികവും വായനക്കാണ് നീക്കിവെക്കാറ്, പുതിയ അറിവുകൾ സമ്പാദിക്കാന്‍ ഇഷ്ടമാണ് , മൈലാഞ്ചിയിടൽ , പാചകം ഇതൊക്കെയാണ് ഇഷ്ട ഹോബികൾ പാചകത്തിൽ പുതിയ രുചികൾ തേടാൻ ഒത്തിരി ഇഷ്ടാണ്, പെരുന്നാൾ സമയങ്ങളിലും മറ്റും മൈലാഞ്ചിയിടൽ ഒരു കൈതൊഴിലിന്റെ സ്ഥാനം എറ്റെടുക്കുന്നു, തെറ്റില്ലാത്ത ഒരു സമ്പാദ്യം ഇത് മുഖേന ലഭിക്കുന്നുണ്ട്.
മക്കൾ രണ്ടു പേരും എം.ഇ.എസ സ്കൂളിൽ പഠിക്കുന്നു, മൂത്ത മകള്‍ അഫീദ ഫെര്‍മിസ് പത്താം തരത്തിലും രണ്ടാമൻ അസീം ഫെര്മിസ് ഒന്നാം ക്ലാസ്സിലും, മോൾ എഴുത്തിന്റെ ലോകത്തിലേക്ക് കടന്നു വന്നത് ഏറെ സന്തോഷം നല്‍കുന്ന അനുഭവമാണ്.
ഇന്നത്തെ പോലെ നിറഞ്ഞ സൂര്യപ്രകാശം കടന്നുവരുന്ന അകത്തളങ്ങൾ അല്ലായിരുന്നു, ഇരുട്ട് മൂടി കിടക്കുന്ന ആ മുറികൾ ഞങ്ങളുടെ പല കുസൃതികൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട് . മച്ചിന്റകത്തെ പത്തായത്തിൽ ആരും കാണാതെ ഉമ്മ പഴുക്കാൻ വെച്ചിരുന്ന പഴക്കുല ഉമ്മ അറിയാതെ എടുത്ത് തിന്നു പഴത്തൊലി മാത്രം പത്തായത്തിൽ ശേഷിച്ചത് കണ്ട് അന്തം വിട്ടിരുന്ന ഉമ്മാനെ നോക്കി കുസൃതിച്ചിരി ചിരിച്ച വയറാവു , വേലക്കാരുടെ പ്രണയ ചാപല്യങ്ങൾ വെല്ലിമ്മാടെ ദിക്റുകൾ. അന്നത്തെ ഓരോ വൈകുന്നേരത്തിനും ഭക്തിയുടെ നിറമായിരുന്നു കൂടുതൽ പടിഞ്ഞാറേ പറമ്പിലെ പാമ്പും കാവിൽ വിളക്ക് വെക്കാൻ വരുന്ന അപ്പുറത്തെ ചേച്ചിയുടെ 'ദീപം ദീപം..' എന്ന മന്ത്രണവും ഞങ്ങളുടെ ഖുറാൻ ശീലുകളും ഒരുമിച്ച് അന്തരീക്ഷത്തിൽ അലയടിക്കും മുനിഞ്ഞു കത്തുന്ന ചിമ്മിനിയുടെ പ്രകാശത്തിൽ കുട്ടികൾ പഠിക്കുമ്പോൾ വൈകുന്നേരത്തെ പണിയൊക്കെ ഒതുക്കി കുളിച്ച് അടുത്ത വീട്ടിലെ ചേച്ചിമാരിൽ നിന്നും വാങ്ങി കൊണ്ടുവന്ന മാസികകളും വാരികകളും നോവലുകളും വായിക്കുന്ന തിരക്കിലാവും മുതിർന്നവർ.
മകര മാസത്തിലെ തണുപ്പിനോടൊപ്പം പറമ്പ് നിറയെ ഓല വെട്ടിയിട്ടിട്ടുണ്ടാവും.വൃശ്ച്ചിക കാറ്റിനോടൊപ്പം വീണു കിടക്കുന്ന കണ്ണിമാങ്ങകൾ അവ പെറുക്കി കൂട്ടി നാലായരിഞ്ഞ് ഉപ്പും മുളകും ഇത്തിരി വെളിച്ചെണ്ണയും തൂവി പച്ചോല മടലുകൾ ചേർത്തുവെച്ചുണ്ടാക്കിയ ഉണ്ണിപ്പുരയിൽ വലിഞ്ഞ് കേറിയിരുന്ന് തിന്നുമ്പോൾ ആ ഉണ്ണിപ്പുരയെക്കാൾ വലുപ്പം മറൊന്നിനുമുണ്ടായിരുന്നില്ല.
മെടഞ്ഞ ഓലകൾ താളത്തിൽ മേലോട്ടിടുമ്പോൾ അതു പിടിച്ചെടുത്ത് ,അരയിൽ കെട്ടിവെച്ച കൊതുമ്പു നാരുകളാൽ താളത്തിൽ വേഗത്തിൽ കെട്ടിയുറപ്പിക്കുമ്പോൾ പലപ്പോഴും ഞാൻ അന്തം വിട്ട നോക്കി നിന്നിട്ടുണ്ട്, പുരകെട്ട് കഴിഞ്ഞാൽ ശർക്കരയും തേങ്ങയുമെല്ലാം ചേർത്തൊരു "കറി " കുടിക്കാൻ കിട്ടും. ഈ പായസത്തിനെന്താണ് കറിയെന്ന് പറയുന്നതെന്ന് എന്നിലെ ഭാഷാ സ്നേഹി ഒത്തിരി തവണ ചിന്തിച്ചിട്ടുണ്ട്.
സ്വര്‍ഗം തേടിയ നോമ്പുകള്‍
സരസന്‍ , ശാന്തന്‍ , ലളിതകലാപ്രിയന്‍ .
ചെറുകഥാകൃത്ത്, നടന്‍ , സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങി വ്യത്യസ്ത തലങ്ങളില്‍ തന്റെ പ്രതിഭ തെളിയിച്ച ഒരു തൊഴിയൂർ നിവാസിയാണ് റഷീദ് തൊഴിയൂര്‍ . സരസന്‍,ശാന്തന്‍ ,ലളിതകലാപ്രിയന്‍. തുടങ്ങിയ വിശേഷണങ്ങള്‍ക്ക് തികച്ചും അനുയോജ്യമായ വ്യക്തിത്വത്തിന്നുടമ.. പ്രവാസത്തിന്റെ ഊഷരതയില്‍ നിന്നും മനസ്സിന്റെ ഉള്ളറകളിലേക്ക് ഊറിയെത്തിയ ചിന്തകളെ ലളിതമായ ആഖ്യാനശൈലിയിലൂടെ അനുവാചക ഹൃദയങ്ങളിലേക്ക് കോറിയിടാന്‍ റഷീദിന് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ടെന്ന് അടിവരയിട്ടു പറയാനാവും.
റഷീദ് അഭിനയിച്ച അറേബ്യന്‍ എന്ന ആല്‍ബത്തിലെ ഒരു ഗാനം ഇവിടെ ...കള്ളിപ്പൂങ്കുയിലേ ...എന്നുള്ളം തേന്‍ കിളിയെ ...
പെയ്തൊഴിയാതെ.
ഷാഹിദ് ലണ്ടനില്‍ നിന്നും ഉപരിപഠനം കഴിഞ്ഞതില്‍ പിന്നെ വിദേശങ്ങളിലെ വ്യാപാരകേന്ദ്രങ്ങളിലെ മേല്‍നോട്ടം വഹിക്കുന്നു. ഷാഹിനയുടെ വിവാഹം പതിനേഴാമത്തെ വയസ്സിലായിരുന്നു നടത്തപെട്ടത് .ഷാഹിന അന്ന് പ്ലസ്‌ടു വിജയിച്ചിരിക്കുന്ന സമയമായിരുന്നു .തുടര്‍ന്നു പഠിക്കണം എന്ന് ഷാഹിനയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും റഹിം ഹാജി അവളുടെ വാക്കുകള്‍ ചെവികൊണ്ടില്ല.
,, വല്ല്യ പഠിപ്പുകാരിയായിട്ട് ജോലിയ്ക്ക് പോകേണ്ട ഗതികേടൊന്നും എന്‍റെ മോള്‍ക്കില്ലാ ,,
എന്നതായിരുന്നു റഹീം ഹാജിയുടെ ഭാഷ്യം .ഷാഹിനയ്ക്ക് ഹാഷിം എന്ന സ്നേഹസമ്പന്നനായ ഭര്‍ത്താവിനെയാണ് ലഭിച്ചത് .ഒരു ജര്‍മ്മന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഉല്ലാസ കപ്പലിലെ മാനേജറായ ഹാഷിം ആറുമാസം കൂടുമ്പോള്‍ അവധിക്ക് നാട്ടില്‍ വന്നുപോകും .ഹാഷിം നാട്ടിലെത്തിയാല്‍ ഹാഷിമും ഷാഹിനയും മക്കളും പട്ടണത്തില്‍ റഹീം ഹാജി ഷാഹിനയ്‌ക്കായി വാങ്ങി നല്‍കിയ വീട്ടിലാണ് താമസിക്കുക .
ഹാഷിം തിരികെ പോയാല്‍ ഷാഹിനയും മക്കളും റഹീം ഹാജിയുടെ വീട്ടിലേക്ക് തന്നെ തിരികെ പോരും .ഹാഷിമിന്‍റെ വീട്ടുക്കാരുമായി ഷാഹിന സ്വരച്ചേര്‍ച്ചയില്ലല്ല.വിവാഹം കഴിഞ്ഞ നാളുകളില്‍ തന്നെ ഹാഷിമിന്‍റെ സഹോദരിമാരുമായി ഷാഹിന വഴക്ക് കൂടുന്നത് പതിവായിരുന്നു.ഷാഹിദിന് ഷാഹിനയെ ജീവനാണ് ഒരേയൊരു സഹോദരിക്ക് വേണ്ടി ജീവിക്കുന്നത് പോലെയാണ് അയാളുടെ പ്രവര്‍ത്തികള്‍..
ഷാഹിന എന്തെങ്കിലും ആവശ്യപെട്ടാല്‍ അത് നിറവേറ്റി കൊടുക്കാതെ ഷാഹിദിന് ഉറങ്ങുവാന്‍ കഴിയുമായിരുന്നില്ല .വിവാഹം കഴിഞ്ഞതില്‍ പിന്നെ ഷാഹിന ഡ്രൈവിംഗ് പഠിച്ചു .സ്ത്രീധന മായി നല്‍കിയ ആഡംബര വാഹനം ഉള്ളപ്പോള്‍ തന്നെ പുതുതായി ഇറങ്ങിയ ആഡംബര വാഹനം വേണം എന്ന് ഷാഹിന ഷാഹിദിനോട് പറഞ്ഞപ്പോള്‍ ഒരാഴ്ചത്തെ അവധിക്ക് ഷാഹിദ് നാട്ടിലേക്ക് പോന്നു .രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ വാഹനം ഷാഹിദ് സഹോദരിക്ക് വാങ്ങിച്ചു നല്‍കിയിട്ട് അധിക നാളുകളായിട്ടില്ല .
പുതിയ വാഹനം വാങ്ങിച്ചു നല്‍കിയപ്പോള്‍ ഫാത്തിമ മകനോട് പറഞ്ഞു
,, ഇപ്പൊ ഓള്‍ക്ക് എന്തിനാ വേറെ വണ്ടി വാങ്ങിക്കൊടത്തത് ഇയ്യ് ഒരുത്തനാ ഓളെ വെടക്കാക്കണത് . രണ്ട് കുട്ട്യോള് ഉണ്ട് അവറ്റകളെ നോക്കാനുണ്ടോ ഓള്ക്ക് നേരം .സര്‍ക്കീട്ട് പോകാനേ ഓള്ക്ക് നേരോളളു. സര്‍ക്കീട്ട് കയിഞ്ഞു വന്നാല് പിന്നെ കംബ്യൂട്ടറിന്‍റെ മുന്നില് ഇരിക്കാനേ ഓള്ക്ക് നെരോളളു.പെണ്ണാണെന്നുള്ള ബല്ല ബിജാരോം ഒണ്ടോ ഓള്ക്ക് ,,
എന്‍റെ ഉമ്മച്ചി ഞാനും വാപ്പേം കൂടി പണം ബേണ്ടത് പോലെ ഉണ്ടാക്ക്ണു ണ്ട്. മയ്യത്താകുമ്പോ കൂടെ കൊണ്ടോകോ ഈ പണോക്കെ .എന്‍റെ ഒരേയൊരു പെങ്ങളാ ഓള് ,ഓള് പറഞ്ഞാല്‍ എന്നെകൊണ്ട് കയ്യണത് ഞാനോള്‍ക്ക് ബാങ്ങിച്ചു കൊടുക്കും.എനക്ക് എന്‍റെ ജീവനാ ഓള് ഇങ്ങള് ഓരോന്ന്‍ പറഞ്ഞ് ഞമ്മളെ ബേജാറാക്കല്ലേ ...... ,,
റഹീം ഹാജി ഇടയ്ക്കൊക്കെ നാട്ടില്‍ വന്നു പോയികൊണ്ടിരിന്നു .
ഷാഹിനയുടെ പ്രധാന ഹോബി ഫേസ്ബുക്കില്‍ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുന്നതാണ് .കഴിഞ്ഞ ദിവസം ഒരു സുമുഖനായ ചെറുപ്പക്കാരന്‍റെ ഫ്രെണ്ട് റിക്കൊസ്റ്റ് കണ്ടപ്പോള്‍ അവള്‍ അയാളെ സുഹൃത്തായി അംഗീകരിച്ചു. സുഹൃത്താക്കിയതിലുള്ള നന്ദി വാക്കുകളായിരുന്നു തുടക്കം. അയല്‍ ജില്ലക്കാരനായ രോഹിത് എന്ന ചെറുപ്പക്കാരനില്‍ മറ്റാരിലും ഇല്ലാത്ത സ്നേഹം ഉണ്ടെന്ന് തിരിച്ചറിയുവാന്‍ ഷാഹിനയ്ക്ക് അധിക നാളുകള്‍ വേണ്ടി വന്നില്ല. താന്‍ എന്നും ഷാഹിനയുടെ നല്ലൊരു സുഹൃത്തായിരിക്കും എന്നായിരുന്നു ആദ്യമൊക്കെ അയാളുടെ ഭാഷ്യം.പിന്നീട് ഫേസ്ബുക്ക് ചാറ്റിംഗില്‍ നിന്നും വീഡിയോ ചാറ്റിംഗിലേക്കും സുഹൃത്ത് ബന്ധത്തില്‍നിന്നും പ്രണയബന്ധത്തിലേക്കും അവരുടെ ബന്ധം വഴിമാറി .വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവും ആണെന്ന് അവള്‍ അയാളോട് പറയാറുണ്ടെങ്കിലും . ഷാഹിന ഇല്ലാതെ ജീവിക്കുവാന്‍ തനിക്കാവില്ലാ എന്ന്അയാള്‍ നിരന്തരം അവളോട് പറഞ്ഞു കൊണ്ടേയിരുന്നു.
ദിവസങ്ങള്‍ കൊഴിഞ്ഞു പോയി ഷാഹിനയ്ക്ക് ഇപ്പോള്‍ രോഹിതുമായി ഒരു ദിവസം പോലും സംസാരിക്കാതെ ഇരിക്കുവാന്‍ കഴിയാതെയായി .ഒരു ദിവസം രോഹിത് പറഞ്ഞു .
,, എന്‍റെ പൊന്നെ എനിക്ക് ഷാഹിനയെ നേരില്‍ കാണുവാന്‍ കൊതിയാവുന്നു,,
ഷാഹിന അയാളില്‍ നിന്നും അങ്ങിനെയൊരു വാക്ക് കേള്‍ക്കുവാന്‍ കൊതിച്ചിരുന്നു വെങ്കിലും അവള്‍ പറഞ്ഞു .
,, എന്താ ഇങ്ങള് ഈ പറയണത് ആരെങ്കിലും അറിഞ്ഞാല്‍ ?,,
,,എന്‍റെ പൊന്നെ ആരും അറിയില്ല എനിക്ക് ഇനിയും ഷാഹിനയെ കാണാതെയിരിക്കുവാന്‍ ആവില്ല. നേരില്‍ ഒന്ന് കണ്ടാല്‍ മാത്രം മതി .,,
അവരുടെ ആദ്യസമാഗമം പട്ടണത്തിലെ പാര്‍ക്കില്‍ വെച്ചായിരുന്നു .ഫോട്ടോയില്‍ കാണുന്നതിനെക്കാളും സുമുഖനായിരുന്നു രോഹിത്.എപ്പോഴും ചിരിച്ചുകൊണ്ടുള്ള രോഹിതിന്‍റെ സംസാരം ഷാഹിനയ്ക്ക് ഒരുപാട് ഇഷ്ടമായി . പിന്നീട് കുറച്ചു നാളത്തേക്ക് അവര്‍ക്ക് നേരില്‍ കാണുവാന്‍ കഴിഞ്ഞില്ല .ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒന്നുകൂടി നേരില്‍ കാണണം എന്ന് രോഹിത് പറഞ്ഞപ്പോള്‍ ഷാഹിനയാണ് പട്ടണത്തിലെ തന്‍റെ വീടിനെ കുറിച്ച് അയാളോട് പറഞ്ഞത് .അവള്‍ പറഞ്ഞത് പ്രകാരം പട്ടണത്തില്‍ അയാള്‍ അവളെ കാത്തു നിന്നു.അവളുടെ വാഹനത്തില്‍ അയാളെ അവള്‍ പട്ടണത്തിലെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി .രോഹിത് കയ്യില്‍ കഴിക്കുവാന്‍ ഭക്ഷണവും ശീതളപാനീയവും കരുതിയിരുന്നു.
അന്ന് അവര്‍ ഒരു പാട് നേരം സംസാരിച്ചിരുന്നു .സംസാരത്തിനിടയില്‍ അയാള്‍ കൊണ്ടു വന്ന ഭക്ഷണം അവര്‍ ഭക്ഷിച്ചു.ശീതളപാനീയം കുടിച്ചപ്പോള്‍ എന്തെന്നില്ലാത്ത ഒരു അനുഭൂതി ഷാഹിനയ്ക്ക് അനുഭവപെട്ടു . കണ്ണിമകള്‍ അടയുന്നത് പോലെ ,എത്രശ്രമിച്ചിട്ടും കണ്ണിമകള്‍ തുറക്കുവാന്‍ അവള്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല .കൈകള്‍ കഴുകുവാനായി ഇരുന്നിടത്തു നിന്നും എഴുനേറ്റപ്പോള്‍ പാദങ്ങള്‍ നിലത്ത് ഉറക്കാത്തത് പോലെ അനുഭവപെട്ടു. അപ്പോള്‍ അവള്‍ രോഹിതിനെ നിസഹയായി നോക്കി . അയാള്‍ അവളുടെ അരികിലേക്ക് ച്ചെന്ന് അവളുടെ കൈ പിടിച്ചു, അയാള്‍ അവളെ തന്‍റെ മാറിലേക്ക് ചായ്ച്ചു . പിന്നീട് അവള്‍ ഒന്നും അറിയുന്നുണ്ടായിരുന്നില്ല . ഏതോ മായികലോകത്ത് അകപെട്ടത് പോലെ ഒരു നവ്യാനുഭവമായി അവളില്‍ അവശേഷിച്ചു .അര്‍ദ്ധ അബോതാവസ്ഥയില്‍ നിന്നും ഉണരുമ്പോള്‍ കിടപ്പുമുറിയിലെ മെത്തയില്‍ അവള്‍ വിവസ്ത്രയാക്കപെട്ടിരുന്നു .
ചെയ്തുപോയ തെറ്റിനെക്കുറിച്ചോര്‍ത്ത് അവളുടെ മനം നൊന്തു .രോഹിത് അപ്പോള്‍ അവളുടെ നഗ്നമായ ശരീരം മൊബൈല്‍ ഫോണിലെ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു . എല്ലാം നേടിയെടുത്ത അഹങ്കാരിയുടെ മുഖഭാവത്തോടെയുള്ള അയാളുടെ ഇരിപ്പ് കണ്ടപ്പോള്‍ അന്ന് ആദ്യമായി അയാളോട് അവള്‍ക്ക് വെറുപ്പ് തോന്നി .വസ്ത്രങ്ങള്‍ ഒരുവിധം എടുത്തണിഞ്ഞ് അവള്‍ തിടുക്കത്തില്‍ വാഹനത്തില്‍ കയറി വീട്ടിലേക്ക് തിരികെ പോന്നു .മനസ്സ് നിറയെ കുറ്റബോധവുമായി വീട്ടില്‍ എത്തിയപ്പോള്‍ ഫാത്തിമ മകളെ കാണാതെ ഉമ്മറത്ത് കാത്തിരിപ്പുണ്ടായിരുന്നു .
,, ഇത് എന്താപ്പോ കഥ നേരം എത്രയായി എന്ന് അറിയോ അനക്ക് .
ചോയിക്കാനും പറയാനും ആരും ഇല്ലാത്തതിന്‍റെ ഹുങ്കാണ് അനക്ക്. അവര് വിളിക്കുമ്പോ ഞാന്‍ പറയണുണ്ട് പുന്നാര മോളുടെ അഴിഞ്ഞാട്ടം. ഇത് എന്തൊരു ജന്മാ എന്‍റെ പടച്ചോനെ,,ഫാത്തിമ പിറുപിറുത്തു കൊണ്ടിരുന്നു .
ഷാഹിന ഉമ്മയോട് മറുപടി പറഞ്ഞില്ല. കിടപ്പുമുറിയുടെ കതകടച്ച് മെത്തയിലേക്ക് അവള്‍ ചാഞ്ഞു .അന്നവള്‍ കമ്പ്യൂട്ടറിന് മുന്‍പില്‍ ഇരുന്നില്ല .തന്‍റെ ജീവിതം ശിഥിലമാകുവാന്‍ കാരണമായ സൈബര്‍ ലോകത്തെ അവള്‍ വെറുത്തു .അടുത്ത ദിവസം നേരം പുലര്‍ന്നപ്പോള്‍ മക്കളെ അരികിലേക്ക് വിളിച്ച് കെട്ടി പിടിച്ച് ഒരുപാട് നേരം കരഞ്ഞു .സമയം ഒന്‍പത് കഴിഞ്ഞപ്പോള്‍ അവളുടെ മൊബൈല്‍ഫോണ്‍ റിംഗ് ചെയ്തു. ഷാഹിന മൊബൈല്‍ഫോണ്‍ എടുത്ത് നോക്കി. രോഹിത് ആണെന്ന് കണ്ടപ്പോള്‍ അവള്‍ കാള്‍ എടുത്തില്ല .തുടരെത്തുടരെ റിംഗ് ചെയ്തപ്പോള്‍ മനസ്സില്ലാമനസ്സോടെ കാള്‍ എടുത്തു.
,, എന്താ ഫോണ്‍ എടുക്കാത്തത് .എനിക്ക് ഇന്ന് രണ്ടു മണിക്ക് തന്നെ നേരില്‍ കാണണം. ഞാന്‍ ഇന്നലെ നമ്മള്‍ ഒത്തുകൂടിയ വീട്ടില്‍ കാത്തിരിക്കും,,
,, ഇല്ല ഞാന്‍ വരില്ല ഇങ്ങള് എന്നെ ചതിച്ചു ,,
ഇന്നലെ ഞാന്‍ എടുത്ത വീഡിയോ ക്ലിപ്പ് എന്‍റെ ഫോണില്‍ ഭദ്രമായി ഇരുപ്പുണ്ട് .എന്താ ഷാഹിന വരില്ലേ ,,
ഭീഷണിയുടേ സ്വരമായിരുന്നു അയാളുടേത്.
അവള്‍ ,ഊം ,എന്ന് മൂളുക മാത്രം ചെയ്തു .
അവള്‍ക്ക് അയാളുടെ അരികിലേക്ക് പോകാതെയിരിക്കുവാന്‍ നിര്‍വാഹം ഉണ്ടായിരുന്നില്ല .അന്ന് അയാളുടെ കൂടെ രണ്ടു ചെറുപ്പക്കാര്‍ വേറെയും ഉണ്ടായിരുന്നു .രോഹിതിന്‍റെ കൂടെ ആളെ കണ്ടപ്പോള്‍ ഷാഹിന പകച്ചു നിന്നു.തിരികെ നടക്കുവാന്‍ ശ്രമിച്ച ഷാഹിനയെ രോഹിത് കൈയ്യില്‍ പിടിച്ച് കിടപ്പ് മുറിയിലേക്ക് തള്ളി. രോഹിതിന്‍റെ കൂടെ വന്ന ഒരു ചെറുപ്പകാരനും ഒപ്പം കയറി . രോഹിത് മുറിയില്‍ നിന്നും പുറത്ത് കടന്നപ്പോള്‍ ചെറുപ്പക്കാരന്‍ കിടപ്പുമുറിയുടെ കതകടച്ച് സാക്ഷയിട്ടു .അവള്‍ക്ക് ഉറക്കെ കരയണം എന്നുണ്ടായിരുന്നു പക്ഷെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി നിന്നു .അന്ന് മൂന്നു പേരും ഷാഹിനയെ മാറിമാറി ഉപയോഗിച്ചു.പിന്നീട് ഇത് തുടര്‍ന്നു കൊണ്ടേയിരുന്നു.രോഹിതിന്‍റെ കൂടെ പലരും വന്നുകൊണ്ടേയിരുന്നു ..ശീതളപാനീയത്തില്‍ മയക്കുമരുന്ന് സ്ഥിരമായി രോഹിത് ശാഹിനയ്ക്ക് നല്‍കികൊണ്ടിരുന്നു പതിയെപ്പതിയെ ഷാഹിനയ്ക്ക് മയക്കുമരുന്ന് ഇല്ലാതെ ജീവിക്കുവാന്‍ കഴിയാതെയായി .ഷാഹിന രോഹിതില്‍ നിന്നും മയക്കുമരുന്ന് നേരിട്ട് വാങ്ങിക്കുവാന്‍ തുടങ്ങി അയാള്‍ ചോദിക്കുന്ന രൂപ അവള്‍ അയാള്‍ക്ക് കൊടുത്ത് കൊണ്ടും ഇരുന്നു .
ഹാഷിം അവധിക്ക് നാട്ടിലേക്ക് വരുന്നു എന്ന വാര്‍ത്ത ഷാഹിനയെ തളര്‍ത്തി അന്ന് ഷാഹിന രോഹിതിന് വിളിച്ചു.
,, എന്‍റെ ഭര്‍ത്താവ് അവധിക്ക് നാട്ടില്‍ വരുന്നുണ്ട് ഇനിയെങ്കിലും എന്നെ വെറുതെ വിട്ടുകൂടെ ,,
,, വെറുതെ വിടുവാനോ എന്‍റെ കയ്യില്‍ കുരുങ്ങിയ ഇരയെ ഇത് വരെ ഞാന്‍ വെറുതെ വിട്ടിട്ടില്ല .നമ്മള്‍ നാട് വിടുന്നു .നിനക്ക് ഇനി എന്നെ പോലെ മയക്കുമരുന്ന് ഇല്ലാതെ ജീവിക്കുവാന്‍ ഈ ഭൂലോകത്ത് കഴിയില്ല . കിട്ടാവുന്ന രൂപയും എടുത്ത് നാളെ പോന്നോളു വന്നില്ലാ എങ്കില്‍ ലോകം മുഴുവന്‍ ഞാന്‍ കാമകേളിയുടെ വീഡിയോ പ്രചരിപ്പിക്കും ,,
അന്തര്‍ദ്ദേശീയ മയക്കുമരുന്ന് മാഫിയയുടെ കണ്ണിയായിരുന്നു രോഹിത് .കലാലയ ജീവിതം തുടങ്ങുന്നത് വരെ സല്‍സ്വഭാവിയായിരുന്നു അയാള്‍ .അദ്ധ്യാപകരായ മാതാപിതാക്കളുടെ സ്നേഹസമ്പന്നനായ മകന്‍. മയക്കുമരുന്ന് മാഫിയയില്‍ അകപ്പെട്ടതിന് ശേഷമാണ് ക്രൂരമായ മനസ്സിന്‍റെ ഉടമയായത് .വീട്ടില്‍ നിന്നും മയക്കുമരുന്നിനായി രൂപ ലഭിക്കാതെ ആയപ്പോള്‍ .ഫേസ്ബുക്ക് കേന്ദ്രീകരിച്ച് സമ്പന്നരായ പെണ്‍ കുട്ടികളെ സ്നേഹം നടിച്ച് വലയിലാക്കുക അയാള്‍ പതിവാക്കി .അതിനായി ഫേസ്ബുക്കില്‍ ഇരയെ തിരഞ്ഞു കൊണ്ടേയിരിക്കും .പത്തുപേരുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ചാല്‍ ഒരാള്‍ തന്‍റെ ഇംഗിതത്തിന് വഴങ്ങും എന്ന് അയാള്‍ക്ക് അറിയാമായിരുന്നു .വീടിന്‍റെയും പുതിയ വാഹനത്തിന്‍റെയും ചിത്രങ്ങള്‍ സുഹൃത്തുക്കളുമായി പങ്കു വെച്ചതാണ് ഷാഹിനയ്ക്ക് വിനയായത്.ഇരയെ ആയി ബോംബെയിലേക്ക് നാട് വിടുന്ന രോഹിത് ഇരയുടെ സാമ്പത്തിക ശ്രോതസ്സ് നിലച്ചാല്‍ ചുവന്നതെരുവിലെ പെണ്‍ വാണിഭ ശൃംഖലയ്ക്ക് ഇരയെ വില്‍ക്കും അതാണ് അയാളുടെ രീതി .
അടുത്ത ദിവസ്സം ഷാഹിന സഹോദരന്‍ വാങ്ങി നല്‍കിയ ആഡംബര കാറുമായി കുഞ്ഞുങ്ങളെയും കൊണ്ട് രോഹിതിന് അരികില്‍ എത്തി .രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ ബോംയിലും എത്തി .പോരുമ്പോള്‍ ഷാഹിനയുടെ എ റ്റി എം കാര്‍ഡും സഹോദരന്‍റെ എ റ്റി എം കാര്‍ഡും സ്വര്‍ണവും ഷാഹിന കരുതിയിരുന്നു .ബോംബെയില്‍ ഒരു അപ്പാര്‍ട്ട്മെന്‍റ് അവര്‍ വാടകയ്ക്ക് എടുത്തു താമസം തുടങ്ങി. ഷാഹിന രോഹിതില്‍ നിന്നും ആഗ്രഹിച്ചിരുന്നത് മയക്കുമരുന്ന് മാത്രമായിരുന്നു .അയാള്‍ അത് അവള്‍ക്ക് വേണ്ടുവോളം നല്‍കി .
ഷാഹിനയും കുഞ്ഞുങ്ങളും വീട് വിട്ട് എങ്ങോട്ട് പോയി എന്നറിയാതെ റഹീം ഹാജിയും ഷാഹിദും നാട്ടില്‍ എത്തി തിരച്ചില്‍ ആരംഭിച്ചു.ഹാഷിം അവധിക്കാലം കഴിഞ്ഞ് ഭാര്യയെയും കുഞ്ഞുങ്ങളേയും കാണാന്‍ കഴിയാതെ തിരികെപോയിരുന്നു . ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ .ഷാഹിനയുടെ മക്കള്‍ ദാരുണമായി ബോംബയിലെ റെയില്‍വേ പാളത്തില്‍ മരണപെട്ടു എന്ന നാടിനെ നടുക്കിയ വാര്‍ത്തയുമായാണ് ഗ്രാമം ഉണര്‍ന്നത് . പേരക്കുട്ടികളുടെ മരണ വാര്‍ത്തയറിഞ്ഞ റഹീം ഹാജിയെ ഹൃദയ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.ഷാഹിദും സുഹൃത്തുക്കളും ബൊംബയിലേക്ക് യാത്ര തിരിച്ചു .അത്ത്യാഹിതം നടന്ന പരിധിയില്‍ പെട്ട പോലീസ് സ്റ്റേഷനില്‍ തിരക്കിയപ്പോള്‍ അവിടെ ഷാഹിന ഉണ്ടായിരുന്നു .പോലീസ് കാര്യങ്ങള്‍ ഷാഹിദിനോട് വിശദീകരിച്ചു.ഉറങ്ങി കിടന്നിരുന്ന രോഹിതിനെ ഷാഹിന കഴുത്തറുത്തുകൊന്നു.കുഞ്ഞുങ്ങള്‍ എങ്ങിനെയാണ് മരണ പെട്ടത് എന്ന് അഞ്ജാതമാണ് ഷാഹിന ഒന്നും ഉരിയാടുന്നുണ്ടായിരുന്നില്ല.മനോനില തെറ്റിയ ഷാഹിനയെ കണ്ടപ്പോള്‍ ഷാഹിദ് പൊട്ടികരഞ്ഞുപോയി .കുഞ്ഞുങ്ങളുടെ മൃതശരീരങ്ങള്‍ ബോംബെയിലെ ഒരു കബര്‍സ്ഥാനില്‍ കബറടക്കി.
ഷാഹിനയ്ക്ക് ജാമ്യം ലഭിക്കുവാനായി ഷാഹിദ് പണം വാരിയെറിഞ്ഞു.നാലാം ദിവസ്സം റഹീം ഹാജിയുടെ മരണ വാര്‍ത്തയാണ് ഷാഹിദിനെ തേടിയെത്തിയത് .ഷാഹിദും സുഹൃത്തുക്കളും നാട്ടിലേക്ക് തിരിച്ചു .സഹോദരി മൂലം നഷ്ടങ്ങള്‍ വേണ്ടുവോളം ഉണ്ടായെങ്കിലും അയാള്‍ ഷാഹിനയെ വെറുത്തില്ല .എങ്ങനെയെങ്കിലും സഹോദരിയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകണം എന്നായിരുന്നു അയാളുടെ ചിന്ത .അതിനായി അയാള്‍ അഹോരാത്രം പരിശ്രമിച്ചു .
പോലീസ് സ്റ്റേഷനിലെ കാരാഗ്രഹത്തില്‍ ഷാഹിന ഏകയായിരുന്നു .അവളുടെ മനസ്സ് ശൂന്യമായിരുന്നു കഴിഞ്ഞതൊന്നും ഓര്‍മയില്‍ ഇല്ലാത്ത മനസ്സായിരുന്നു അപ്പോള്‍ അവളുടേത് .പോലീസ് അവളുടെ തല മുണ്ഡനം ചെയ്തു .മയക്കുമരുന്ന് ലഭിക്കാതെ ആയപ്പോള്‍ ശിരസ്സ് ചുമരില്‍ സ്വയം ഇടിച്ച് പരിക്കേല്‍പ്പിച്ചു ഷാഹിന ആശ്വാസം കണ്ടെത്തി .ശിരസ്സില്‍ നിന്നും ചോരവാര്‍ന്നു തുടങ്ങിയപ്പോള്‍ പോലീസ് ഷാഹിനയെ മാനസീക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി .റഹീം ഹാജിയുടെ മൃതദേഹം കബറടക്കിയ ഉടനെ തന്നെ ഷാഹിദ് ബോംബയിലെക്ക് തിരികെയെത്തി ഷാഹിനയെ ജാമ്യത്തിലിറക്കുവാന്‍ ശ്രമമാരംഭിച്ചു.ഒരാഴച്ചയ്ക്കു ശേഷം ,ബോംബെ വിട്ടു പോകെരുത് എന്ന നിബന്ധനയോടെ ശാഹിനയ്ക്ക് ജാമ്യം ലഭിച്ചു .ഷാഹിദ് അപ്പാര്‍ട്ട്മെന്‍റെ വാടകയ്ക്ക് എടുത്ത് ഷാഹിനയെ പരിപാലിച്ചു.ഷാഹിന ഒന്നും ഉരിയാടാതെ ഇരുന്നിടത്ത് തന്നെയിരിക്കും .ഷാഹിന സംസാരിക്കുന്നത് കേള്‍ക്കുവാന്‍ ഷാഹിദ് കൊതിച്ചു പക്ഷെ നിരാശയായിരുന്നു ഫലം. ഷാഹിനയെ കുളിപ്പിക്കുവാനും മറ്റും ഷാഹിദ് ഒരു ഹോം നഴ്സിനെ ഏര്‍പ്പാടാക്കി.
മാസങ്ങള്‍ക്കൊടുവില്‍ മാനസിക നില തെറ്റിയത് മൂലം കോടതി ഷാഹിനയെ കുറ്റവിമുക്തയാക്കി അപ്പോഴും ഷാഹിനയുടെ മക്കള്‍ എങ്ങിനെ കൊലചെയ്യപ്പെട്ടുവെന്ന് അഞ്ജാതമായിരുന്നു . അടുത്തദിവസം നാട്ടിലേക്ക് പോകുവാനായി റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യം വെച്ച് ഷാഹിദ് ഷാഹിനയുടെ കൈ പിടിച്ചിറങ്ങുമ്പോള്‍ ഷാഹിനയുടെ മനോനില വീണ്ടെടുക്കാന്‍ കഴിയുമെന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു.അപ്പോള്‍ പെയ്തൊഴിയാന്‍ വെമ്പുന്ന മഴക്കാറുകളെ ഞൊടിയിടയില്‍ ശക്തമായി ആഞ്ഞടിച്ച കാറ്റ് അപഹരിച്ചു കൊണ്ടു പോയി ഒരു പക്ഷെ അരുതാത്ത തെറ്റുകള്‍ ചെയ്തതിന് ഷാഹിനയോടുള്ള പ്രകൃതിയുടെ നീരസമാവാം ആ പ്രതിഭാസം.
ബഫറിംഗ്.
മരുഭൂമിയുടെ സ്പന്ദനങ്ങള്‍ തേടി..സലിം മത്രംകോട്.