(തൊഴിയൂരിലെ പ്രതിഭകള്‍ -2)
ന്യുസ് ഫോട്ടോഗ്രാഫിയുടെ അനന്ത സാധ്യതകള്‍ കണ്ടെത്താനായി മരുഭൂമിയുടെ പൌരാണികവും കാലീകവുമായ സ്പന്ദനങ്ങള്‍ തേടിയുള്ള അന്വേഷണത്തിലാണ് ഖത്തറിലെ പെനിന്‍സുല എന്ന പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്‍റെ ഫോട്ടോ ജേര്‍ണലിസ്റ്റായ സലിം മത്രംകോട്, വാക്കുകള്‍കൊണ്ട് പകര്‍ത്താന്‍ പറ്റാത്ത ദൃശ്യങ്ങളെ തന്‍റെ ക്യാമറക്കണ്ണിലൂടെ പകര്‍ത്തി അനുവാചകരുടെ ശ്രദ്ധ കവര്‍ന്ന സലിം മരുഭൂമിയില്‍ നിന്നും പകര്‍ത്തിയെടുക്കുന്ന ഓരോ ഫ്രൈമും ദൃശ്യ സമ്പന്നത കൊണ്ട് വാചാലമാകുന്നവയാണ്.
പൊന്നാനി എം ഇ എസ് കോളേജില്‍ നിന്നും പ്രീഡിഗ്രിക്ക് ശേഷം ഫിലിം ഡയറക്ഷനിലും വീഡിയോ-സ്റ്റില്‍ ഫോട്ടോഗ്രാഫിയിലും ഡിപ്ലോമകള്‍ കരസ്ഥമാക്കിയ സലിം തൃശ്ശൂര്‍ജില്ലയിലെ തൊഴിയൂര്‍ ദേശത്ത് മത്രംകോട്ട് മൊയ്തുട്ടി ആമിനു മൊയ്തുട്ടി ദമ്പതികളുടെ മകനാണ്. കേരള ഫിലിം അക്കാദമിയില്‍ നിന്നും ഡിപ്ലോമയോടെ ഫോട്ടോഗ്രാഫി രംഗത്തേക്ക് പ്രവേശിച്ച സലിം 1999ലാണ് ഖത്തറില്‍ എത്തിയത്, നേരത്തെ ദുബായ് അല്‍-ഷലീല്‍ സെന്‍ററില്‍ അഞ്ചു വര്‍ഷത്തോളം ജോലി നോക്കിയിരുന്ന സലിം ഇപ്പോള്‍ ദാറുല്‍ ശര്‍ക്ക് പ്രിന്‍റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനിയുടെ കീഴിലുള്ള പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രമായ പെനിന്‍സുലയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായി ജോലി ചെയ്തുവരുന്നു. സലീമിന്റെ ഭാര്യ ശംസിയാ സലിം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വനിതാ വിഭാഗം ഖത്തര്‍ യുനിറ്റിന്റെ ഭാരവാഹിയാണ്, ഇവര്‍ക്ക് മൂന്നുമക്കള്‍ ഫാത്തിമ, മുഹമ്മദ്, മറിയം എന്നിവര്‍ .
തിരുവനന്തപുരം ചലച്ചിത്ര ഫിലിം സൊസൈറ്റി അംഗം , ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അംഗം , ഇന്ത്യന്‍ മീഡിയാ പ്രൊഫഷണല്‍സ് അസോസിയേഷന്‍ ഖത്തര്‍ യൂണിറ്റിലെ ആജീവനാന്തഅംഗം, തൊഴിയൂര്‍ ലൈഫ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി അംഗം, തൊഴിയൂര്‍ സുനേന സോഷ്യല്‍ വെല്‍ഫയര്‍ ആന്‍ഡ് ഡ്രാമ ക്ലബ്ബ് സ്ഥാപകാംഗം എന്നിങ്ങനെ പന്ത്രണ്ടോളം സംഘടനകളുടെ അംഗത്വമുള്ള സലീമിന്‍റെ പ്രധാന ഹോബികള്‍ വായനയും സഞ്ചാരവുമാണ്.
ജോലിയുടെ ഭാഗമായി അപൂര്‍വ്വ കാഴ്ചകള്‍ തേടി വിവിധ രാജ്യങ്ങളിലൂടെ സഞ്ചാരം നടത്തിക്കൊണ്ടിരിക്കുന്ന സലീമിന്‍റെ കൈവശം അപൂര്‍വ്വഫോട്ടോകളുടെ ഒരു വന്‍ ശേഖരം തന്നെയുണ്ട്. ജോലിയുടെ ഭാഗമായിതന്നെ ലോകരാഷ്ട്രങ്ങളുടെ തലവന്മാരുമായും മറ്റ് ഉന്നതരുമായും പല തവണ കൂടിക്കാഴ്ച്ചകളും അഭിമുഖങ്ങളും സലിം നടത്തിയിട്ടുണ്ട്, ഇന്ത്യന്‍ രാഷ്ട്രപതിമാര്‍ , പ്രധാനമന്ത്രിമാര്‍ , കലാ സാഹിത്യ രംഗത്തെഅതിപ്രശസ്തര്‍ തുടങ്ങിയവര്‍ അതില്‍ ഉള്‍പ്പെടുന്നു.
ഖത്തറില്‍ വെച്ച് നടന്ന ഏഷ്യന്‍ ഗയിംസ്, അറബ് ഉച്ചകോടികള്‍, ഐക്യ രാഷ്ടസഭാ സമ്മേളനം തുടങ്ങിയ കുറെയേറെ ചരിത്ര സംഭവങ്ങളില്‍ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫറാവാനും സലീമിന് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും സലീമിന്‍റെ ഫേസ്ബുക്ക് പ്രൊഫൈല്‍ സന്ദര്‍ശിക്കാം http://www.facebook.com/matramkot/photos
* * * * *
ഇത്രയും വിവരങ്ങള്‍ സലീമിനെക്കുറിച്ച് വാര്‍ത്താ മാധ്യമങ്ങളില്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്..
പക്ഷേ, ഓര്‍മ്മകള്‍ രണ്ടു മൂന്നു പതിറ്റാണ്ടുകള്‍ പുറകിലേക്ക് പായുമ്പോള്‍ തൊഴിയൂരെന്ന കൊച്ചു ഗ്രാമത്തിന്റെ ഉള്‍തുടിപ്പുകള്‍ തൊട്ടറിഞ്ഞ് ഓരോ മണല്‍ തരിക്കും ഓരോ പുല്‍കൊടിക്കും പ്രിയപ്പെട്ടവരായി ഓരോ നാട്ടുവഴികള്‍ക്കും; നീര്‍ച്ചാലുകള്‍ക്കും ചിരപരിചിതരായി, കുചേല കുബേര വ്യത്യാസങ്ങളില്ലാതെ ഓരോ വീട്ടുകാര്‍ക്കും വേണ്ടപ്പെട്ടവരായി ആഹ്ലാദ; ആരവങ്ങളോടെ ആര്‍മാദിച്ചു കൂത്താടി ഒരേമനസ്സും കുറെ ശരീരവുമായി നടന്നിരുന്ന ഒരുപറ്റം കൌമാരക്കാരില്‍ രണ്ടു പേരായി ഞങ്ങളും ഉണ്ടായിരുന്നു.
സലീമിന്റെ ബാല്യകാലം പിതാവിനോടൊപ്പം ഗള്‍ഫ് നാടുകളില്‍ ആയിരുന്നതിനാല്‍ എല്‍ പി ,യു .പി സ്കൂള്‍ വിദ്യാഭ്യാസവും അവിടെയായിരുന്നു, ഹൈസ്കൂള്‍ പഠനകാലം മുതലാണ് സലിം നാട്ടില്‍ സ്ഥിരതാമസമാക്കിയത് , സൌഹൃദങ്ങള്‍ക്ക് ഊഷ്മളതയും ദൃഡതയും കൈവരുന്ന കൌമാരദിശയിലാണ് ഞങ്ങള്‍നല്ല കൂട്ടുകാരാവുന്നതും പരസ്പരം ശെരിക്കും അടുക്കുന്നതും , അയല്‍വീട്ടുകാരാവുന്നതും ഈ കാലഘട്ടത്തിൽ തന്നെയാണ് .
പെരുന്നാളുകള്‍ ഉത്സവങ്ങള്‍ കല്യാണരാവുകള്‍ തുടങ്ങിയ ആഘോഷവേളകളെല്ലാം അടിച്ചു പൊളിക്കാനായി ചുറ്റുവട്ടങ്ങളിലായുള്ള സമപ്രായക്കാരായ ഞങ്ങള്‍ പത്തുപന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘം എപ്പോഴും സന്നദ്ധരായി മുന്നിലുണ്ടായിരുന്നു, ചെണ്ടമേളങ്ങളും വെടിക്കെട്ടുകളും ഫുഡ്ബോള്‍മേളകളും നാടക കഥാപ്രസംഗ സദസ്സുകളും തുടങ്ങി ആര്‍മാദങ്ങള്‍ എവിടെയുണ്ടോ അവിടെയെല്ലാം ഞങ്ങളുടെ നിറസാന്നിദ്ധ്യം ഉറപ്പായിരുന്നു, ഒന്നിച്ചു ഒരേ പാത്രത്തില്‍ നിന്ന് കയ്യിട്ടുവാരി കടിപിടികൂടി ഉണ്ടും , ഒരേ കടത്തിണ്ണയില്‍ നിരനിരയായി ഒരുമിച്ചുകിടന്നുറങ്ങിയും കാലം കഴിച്ചിരുന്ന ആനന്ദസുരഭിലങ്ങളായ കൌമാര;യൗവ്വനകാലങ്ങള്‍ , അന്നൊക്കെ രാത്രികാലം വീട്ടില്‍ ഉറങ്ങുകയെന്നത് ആലോചിക്കാന്‍ തന്നെ വയ്യാത്ത കാര്യമായിരുന്നു . സലിം അന്നും ഇന്നും സംസാരപ്രിയനാണ് , എന്തുകാര്യമായാലും തന്നെക്കൊണ്ടാവുന്ന പോലെ അതിനുവേണ്ടി പ്രവർത്തിക്കാനും മുന്നിട്ടിറങ്ങാനും സദാ സന്നദ്ധൻ .. എന്തിലും ഏതിലും തന്റേതായൊരു അഭിപ്രായം രേഖപ്പെടുത്തിയിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയത്തിനും ഇടമില്ല . സലിം കൂടെയുണ്ടെങ്കില്‍ എന്ത് ചെയ്യാനും പ്രത്യേകമായൊരു ധൈര്യമാണ് ,കാരണം കാര്യങ്ങള്‍ തന്മയത്വത്തോടെ സംസാരിച്ചു പ്രതിവിധികള്‍ കണ്ടെത്താന്‍ അവനാകുമെന്നു ഉറപ്പ് തന്നെ .
അങ്ങിനെ കാലത്തിന്‍റെ കൂലം കുത്തിയുള്ള ഒഴുക്കിന്നിടയില്‍ കുതൂഹലങ്ങളും രസകരവുമായ ഒരുപാടു കൊച്ചു കൊച്ചു അനുഭവങ്ങളിലൂടെ ; പിണക്കങ്ങളിലൂടെ ഇണക്കങ്ങളിലൂടെ സ്നേഹോഷ്മളമായ പരസ്പര വിശ്വാസങ്ങളിലൂടെ; ധാരണകളിലൂടെ ദൃഡമായിപ്പോയതായിരുന്നു ഞങ്ങളുടെ സൌഹൃദം, അക്കാലത്തെ വിനോദ വിജ്ഞാന സൌഹൃദയാത്രകളില്‍ എല്ലാ ഗ്രൂപ്പുകളോടോപ്പവും ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് ഉണ്ടായിരുന്നു , യൌവ്വനകാലത്തിന്റെ പ്രാരംഭഘട്ടത്തില്‍ നിത്യച്ചിലവുകള്‍ക്ക് വഴികണ്ടെത്താനായി ഞങ്ങള്‍ പാര്‍ട്ണര്‍ഷിപ്പായി ഒരു ഓഡിയോ & വീഡിയോ ഷോപ്പ് തുടങ്ങിയെങ്കിലും തേരാപാരാ വായിനോക്കിനടക്കലും സാമൂഹിക സേവനമെന്ന പേരില്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങളും തലക്കുപിടിച്ചിരുന്നതിനാല്‍ അതിലൊന്നും കാര്യമായി ശ്രദ്ധിച്ചില്ല എന്നതാണ് സത്യം, കൂട്ടത്തില്‍ സിനിമാ ലോകത്ത് സംവിധാനസഹായിയായി സലീമും ,തിരക്കഥാരചന ,പ്രൊഡക്ഷന്‍ കണ്ട്രോളര്‍ മേഘലയില്‍ ഞാനും അരക്കൈ പയറ്റിനോക്കിയെങ്കിലും അത് ഞങ്ങള്‍ക്ക് ചേര്‍ന്ന തട്ടകമല്ല എന്ന തിരിച്ചറിവില്‍ അക്കളി വൈകാതെതന്നെ വിട്ടു , പിന്നെ അന്നത്തെ യുവ സമൂഹത്തെ ഒരു മാനിയ പോലെ ബാധിച്ചിരുന്ന ഗള്‍ഫ് സ്വപ്നങ്ങളില്‍ കുരുങ്ങി കൂട്ടുകാരില്‍ കൂടുതല്‍ പേരും ജീവിത മാര്‍ഗം തേടിയ പ്രവാസത്തിന്റെ വഴിതന്നെ ഞങ്ങളും തിരഞ്ഞെടുത്തു . ജീവിത പാന്ഥാവിലെ അനിവാര്യമായ വേര്‍പ്പിരിയലുകള്‍ ഞങ്ങളെയും പല പല കരകളില്‍ കൊണ്ടെത്തിച്ചുവെങ്കിലും ജീവിതത്തിന്‍റെ ഏതു തിക്കുതിരക്കുകള്‍ക്കിടയിലും ഞങ്ങളുടെ സൌഹൃദവലയം ഒരു ഫോണ്‍ കോളിലൂടെയെങ്കിലും പുതുക്കി നിര്‍ത്താന്‍ എന്നും ശ്രമിച്ചിരുന്നു.അതിന്നിടെ സമയദോഷമാവാം ..സ്വന്തക്കാരും ബന്ധക്കാരും പോലും തള്ളിപ്പറഞ്ഞ; തെറ്റിദ്ധാരണകളുടെ മുള്‍മുനയിലൂടെ തെന്നി നടക്കേണ്ടിവന്ന ഒരു കാലഘട്ടം എന്‍റെ ജീവിതത്തില്‍ വന്നു ഭവിച്ചിരുന്നു, ഞാന്‍ ഓര്‍ക്കാന്‍ പോലും ഇഷ്ട്പ്പെടാത്ത ജീവിതത്തിലെ ഒരു കറുത്ത അധ്യായം, നിരാശയുടെ തുരുത്തില്‍ ഒറ്റപ്പെട്ട് ദുരൂഹതകളുടെ അറ്റം കാണാത്ത വീഥികള്‍ കണ്ടു ഇനിയെന്ത് എന്നറിയാതെ പകച്ചു നിന്ന സമയത്ത് തോളില്‍ കയ്യിട്ടു ഞാനുണ്ടടോ നീന്‍റെകൂടെ നീ ധൈര്യമായിരിക്ക് എന്നോതിയ അപൂര്‍വ്വം ചില സുഹൃത്തുക്കളുടെ കൂട്ടത്തില്‍ മുന്നില്‍ നിന്ന സലീമിന്റെ ആ സ്വാന്തന മന്ത്രം ജീവവായു നിലനില്‍ക്കും കാലത്തോളം മറക്കാനാവില്ല എനിക്ക് , ഉള്ളില്‍ അസ്വസ്ഥതകളും വിഷമങ്ങളും തിങ്ങിവിങ്ങുന്ന നേരം എന്‍റെ ഈ സുഹൃത്തിന്‍റെ ഒരു ആശ്വാസ വാക്ക് കേട്ടാല്‍ മനസ്സില്‍ ഒരു നിറവു വന്നു തുടിക്കുന്നതായി അനുഭവപ്പെട്ടിരുന്നു എന്നും.
ലോകത്തിന്‍റെ; കാലത്തിന്‍റെ; ജീവിതത്തിന്‍റെ, ഓരോ പരമാണുവിന്‍റെപോലും ചെറു ചെറു ചലനങ്ങള്‍വരെ അതിസൂക്ഷമായി അറിയുന്നവനും, കാണുന്നവനും, മനുഷ്യമനസ്സിന്‍റെ സ്നിഗ്ദ ഭാവങ്ങളും അതിനിഗൂഢ തലങ്ങളും തൊട്ടറിയുന്നവനുമായ ജഗന്നിയന്താവിന്‍റെ കാരുണ്യസ്പര്‍ശത്താലാവാം കൂടുതല്‍ വിഷമങ്ങളിലേക്ക് ആഴ്തപ്പെടാതെ ഇന്നും അല്ലലറിയാതെ ജീവിച്ചു പോകുവാനുള്ള വഴികള്‍ തുറന്നു കിട്ടുന്നത്.
കാലത്തിന്റെ ഉരുണ്ടുപോക്കിന്നിടയിലെ ഗതിവിഗതികള്‍ക്കിടയില്‍ ഞങ്ങള്‍ വീണ്ടും ഭൂഗോളത്തിന്റെ ഒരേ ബിന്ദുവില്‍ തന്നെ എത്തിച്ചെര്‍ന്നിട്ടിപ്പോള്‍ വര്‍ഷങ്ങള്‍ ഏഴ് പിന്നിടുന്നു . ഇന്ന് ആഴ്ചയില്‍ ഒരുതവണയെങ്കിലും ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടാറും വിശേഷങ്ങള്‍ പങ്കുവെക്കാറും ഉണ്ട്.
കൂടുതല്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കി തന്റെ ജോലിയുടെ നിപുണത തെളിയിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ സലീമിന് ലഭിക്കട്ടെ എന്ന ആത്മാര്‍ഥമായ ആശംസകളോടെ..
* * * * *
മുമ്പൊക്കെ ജോലിത്തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടുന്ന ഇടവേളകള്‍ ഉല്ലാസപ്രദമാക്കാന്‍ കുടുംബത്തോടൊപ്പം ഞങ്ങള്‍ ഉല്ലാസയാത്രകള്‍ നടത്താറുണ്ടായിരുന്നു,അത്തരം ഒരു യാത്രയെക്കുറിച്ച് എന്റെ മകള്‍ നേന എഴുതിയ ഒരു പോസ്റ്റ് ഇവിടെ (എത്തിയാല്‍ ഊട്ടി..ഇല്ലെങ്കില്‍ ) വായിക്കാം . അതേ പോസ്റ്റില്‍ സലിം എഴുതിയ ഒരു കമ്മന്റ് ഞങ്ങളുടെ സൌഹ്യദത്തിന്റെ ആഴം ഉള്‍ക്കൊള്ളുന്ന ഒന്നാണ് അതിവിടെ ചേര്‍ക്കുന്നു ..
മത്രംകോട് said...
ബഹു ജോര്‍ ! സംഭവം കലക്കി!
ആ കൂട്ടത്തില്‍ ഉണ്ടായിരുന്ന സലിം ഞാനും (അന്ന് ഞാന്‍ തടി വളര്‍ത്തിയിരുന്നില്ല; മുളച്ചിരുന്നില്ല എന്ന് ഏതോ അസൂയക്കാര് പറയുന്ന വിവരം ഞാനും അറിഞ്ഞിട്ടുണ്ട്) ഷംസി എന്റെ ഇണയുമാണ്.
മോള്‍ടെ ഉപ്പ എന്റെ 'മായിന്‍കുട്ടി' (close friend ) ആണെന്ന് ഞാന്‍ പറയാതെ തന്നെ നിനക്ക് അറിയുമല്ലോ. മുഖസ്തുതി പറയുകയാണെന്ന് തോന്നരുത്, ഓന്റെ കൂടെ എന്നൊക്കെ ഞാന്‍ എങ്ങോട്ടെങ്കിലും പോയിട്ടുണ്ടോ അന്നൊക്കെ എന്തെങ്കിലും പുലിവാല്‍ ഉണ്ടാകും, അല്ലെങ്കില്‍ ഓന്‍ ഉണ്ടാക്കും. പണ്ടൊരിക്കല്‍ നട്ടപ്പാതിരാക്ക് തിരുവനന്തപുരം നഗരത്തില്‍ മൂന്ന് നാലു മണിക്കൂര്‍ എന്നെ ഇട്ടു കറക്കിയ പഹയനാണ് മോളുടെ വാപ്പ. ഇന്ഷ അല്ലഹ്, അതെല്ലാം വളരെ വിശദമായി സലിംക അടുത്ത് തന്നെ എഴുതുന്നുണ്ട്. ഞാനും ഒരു ബ്ലോഗിന്റെ പണിപ്പുരയിലാണ് (ബൂലോകം അംഗങ്ങള്‍ക്ക്ഒരു ഭീഷണി). -മോനെ സിധ്ധീക്കെ നീയും സൂക്ഷിച്ചോ..
ഉമ്മയും മോളും കൂടി എന്നെ ഒരു രോഗിയാക്കി കളഞ്ഞല്ലോ. എന്റെ പനി ഞാന്‍ ക്രോസ്സിനും കാല്പോളും ഒക്കെ കഴിച്ചു അഡ്ജസ്റ്റു ചെയ്തിരിന്നു . തുടക്കം പിഴച്ചാല്‍ ഒടുക്കം പിഴക്കും എന്നതാണ് നാട്ടുമൊഴി. കോഴിക്കോട് സാഗര്‍ ഹോട്ടലില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ചു യാത്ര തുടര്ന്നപ്പോഴാണ്ണ് മോളുടെ വാപ്പാടെ ഭാണ്ടകെട്ടിനകത്തെ പൊല്ലാപ്പുകള്‍ ഓരോന്ന് പുറത്ത് വരുന്നത്. ആദ്യം പറഞ്ഞു ഒരു ടൈം പീസ് (ഖുദ്സിന്റെ രൂപവും ബാങ്ക് വിളിക്കുകയും ചെയ്യുന്ന പച്ച നിറമുള്ള ഒരു കുഞ്ഞു ടൈം-പീസ്) ഒരിടത്ത് എത്തിക്കാനുണ്ട്, വളരെ അത്യാവശം ഉള്ളതാണ്. ആ സാധനം അവിടെ എത്തിച്ചില്ലേല്‍ പ്രായമായ ഒരു വെല്ലിമ്മ അതുകാണാതെ മരിച്ചു പോവും എന്നൊക്കെ വികാരാധീനനായി പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഒന്നും എതിര്‍ത്ത് പറഞ്ഞില്ല. പിന്നീട് അങ്ങോട്ട് 'മജിഷ്യന്‍ മുതുകാടിനെ' ഓര്‍മിപ്പിക്കും വിതമാണ് കാര്യങ്ങള്‍. ഓരോ മൂന്നോ നാലോ കിലോമീറ്റര്‍ നീങ്ങിയാല്‍ സഞ്ചിയില്‍ നിന്നും പുതിയത് എന്തെങ്കിലും എടുക്കും എന്നിട്ട് അതിനെ കുറിച്ചും ഒരു MARK ANTHONY പ്രസ്സംഗം നടത്തും. ഇത്ര അധികം വടക്കര് കുവൈത്തില്‍ ഉള്ള വിവരം അന്നാണ് എനിക്ക് മനസ്സിലായത്. എനിക്ക് എന്തെങ്കിലും പറയാന്‍ പറ്റോ ? എന്റെ കല്യാണത്തില്‍ പങ്കെടുക്കാനായി കുവൈത്തില്‍ നിന്നും ലീവെടുത്ത് വന്ന എന്റെ 'മായീന്‍കുട്ടിയല്ലേ ! മൈസൂര്‍ സ്വപ്നം കണ്ടു ഇരിക്കുന്ന എന്റെ പ്രിയതമക്ക് ദേഷ്യം വന്നുതുടങ്ങി. സിദ്ധിയുടെ വിശാല മനസ്സിന്റെ മഹത്ത്വത്തെ കുറിച്ച് (ആരും കേള്‍ക്കാതെ) അവളോട് വീമ്പു പറഞ്ഞു ഒരുവിധം കക്ഷിയെ തണുപ്പിച്ചു. സത്യം പറഞ്ഞാല്‍ (വെറുതേ പെരുപ്പിച്ചു പറയുന്നതല്ല കേട്ടോ) ക്ഷമക്കും സഹനത്തിനും ഉള്ള വല്ല അന്താരാഷ്ട്ര അവാര്‍ഡും ഉണ്ടായിരുന്നെങ്കില്‍ ആ വര്ഷം ഞങ്ങള്‍ക്കെല്ലാം (ശൈല, ഷംസി, നസീര്‍ (സിദ്ധിയുടെ അളിയന്‍), ഇമ്പായി (ഡ്രൈവര്‍ ) പിന്നെ ഞാനും അടങ്ങുന്ന ഞങ്ങള്‍ക്ക് പങ്കിട്ടു എടുക്കാമായിരുന്നു. അവന്റെ സഞ്ചിയിലെ 'ഒടുക്കത്തെ' പൊതിയും തലശ്ശേരിയിലെ ഏതോ കരണ്ടും വെളിച്ചവുമില്ലാത്ത ഒരു മലയിടുക്കിലുള്ള വീട്ടില്‍ കൊടുത്തു കഴിഞ്ഞപ്പോള്‍ സമയം രാത്രി പതിനൊന്നു മണി ആയിക്കാണും. പിന്നീട് ഇരുട്ടത്ത് ഇരുട്ടി വഴി മൈസൂരിലേക്ക്. ശേഷം ശൈല എഴുതിയത് പോലെ 'ധിക്കാര ധിക്കാര..' യില്‍ നിന്നും രക്ഷപ്പെട്ടു ഊട്ടിയിലേക്ക്. കരിമ്പും ഇളനീരും വാങ്ങിക്കൊണ്ടു വന്നത് ഈപാവത്തനാണ്. ഉമ്മ ഉറക്കച്ചടവില്‍ നോക്കിയപ്പോള്‍ ഞങ്ങളുടെ അടുത്ത് നിറുത്തിയിട്ടിരുന്ന വാഹനത്തിലെ യാത്രക്കാരായ കോട്ടക്കല്‍ സ്വദേശികളും കരിമ്പും ഇളനീരും കഴിക്കുന്നത് കണ്ടപ്പോള്‍ അങ്ങിനെ തോന്നിയതോ, അല്ലെങ്കില്‍ ആരാമം ആഴ്ച്ചപ്പതിപ്പുകാര്‍ മനപ്പൂര്‍വം ലേഖനത്തിന്റെ ഒഴുക്കിന് വേണ്ടി അവരുടെ വക സൂപ്പര്‍ എഡിറ്റിംഗ് നടത്തിയതോ ആവാം.
ഒരു കാര്യം വിട്ടു പോയത്:- മൈസൂര്‍ ഏതായാലും കുളമായി, ഊട്ടിയില്‍ മൂന്നു നാല് ദിവസം ചിലവഴിക്കാം എന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍. തിരക്കിട്ട് ഓടിച്ചാടി എവിടെയും കറങ്ങണ്ട. എല്ലാ സ്ഥലവും സാവകാശം വിസ്തരിച്ചു കാണാം എന്ന് കരുതി ആദ്യത്തെ ദിവസം സത്യത്തില്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ മാത്രമേ കണ്ടുള്ളൂ. വൈകീട്ട് ഞാന്‍ വീട്ടിലേക്കു ഒന്ന് ഫോണ്‍ ചെയ്തു. അപ്പോഴാണ് ഞങ്ങളുടെ പ്രിയ സുഹൃത്ത് മാളിയേക്കല്‍ അഷറഫിന്റെ (ഉപ്പ ബ്ലോഗില്‍ എഴുതിയിട്ടുള്ള, ഞങ്ങള്‍ എല്ലാം ഇഷ്ടത്തോടെ മാഷേ എന്ന് വിളിക്കാറുള്ള അഷറഫ് മാമ) രണ്ടാമത്തെ കുഞ്ഞ് (നവജാതശിശു) മരിച്ച വിവരം അറിഞ്ഞത്. പിന്നെ എന്ത് ഊട്ടി! ഉടനെ തന്നെ ലോഡ്ജില്‍ പോയി സാധനങ്ങള്‍ എല്ലാം എടുത്തു നാട്ടിലേക്ക് മടങ്ങി. എത്രയും പെട്ടന്ന് അശ്രഫിന്റെയും ജാസ്മിന്റെ യും അടുത്ത് എത്തണം. അതുമാത്രമായിരുന്നു പിന്നത്തെ ചിന്ത.
പക്ഷേ മോള്‍ എഴുതിയപോലെ ആ കല്‍ഭിത്തി അവിടെ ഇല്ലായിരുന്നെങ്കില്‍ ..!അതെ മോളെ, വാസ്തവം! ആ കല്‍ഭിത്തി അവിടെ ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ (ഞങ്ങളും, മോളും, പിന്നെ നുന്നുതാത്തയും, മോനുട്ടനും, ഭീമുവും) ആരും ഇന്ന് ഈ ഭൂമിയില്‍ ഉണ്ടാവുമായിരുന്നില്ല. ആയുസ്സ് നീട്ടി തന്ന പടച്ച തമ്പുരാനോട് ആയിരം ശുഖ്‌ര്‍ പറഞ്ഞു നിര്‍ത്തട്ടെ..
(കൊച്ചിയില്‍ ഒരു സിനിമാകാലത്ത് കണ്ടുമുട്ടിയപ്പോള്‍ )
കാലത്തിന്റെ ഉരുണ്ടുപോക്കിന്നിടയിലെ ഗതിവിഗതികള്‍ക്കിടയില്‍ ഞങ്ങള്‍ വീണ്ടും ഭൂഗോളത്തിന്റെ ഒരേ ബിന്ദുവില്‍ തന്നെ എത്തിച്ചെര്‍ന്നിട്ടിപ്പോള്‍ വര്‍ഷങ്ങള്‍ ഏഴ് പിന്നിടുന്നു . ഇന്ന് ആഴ്ചയില്‍ ഒരുതവണയെങ്കിലും ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടാറും വിശേഷങ്ങള്‍ പങ്കുവെക്കാറും ഉണ്ട്.
ReplyDeleteമരുഭൂമിയുടെ പൌരാണികവും കാലീകവുമായ സ്പന്ദനങ്ങള്‍ അന്വേഷിക്കുന്ന ഫോട്ടോ ജേര്‍ണലിസ്റ്റായ സുഹൃത്തിനെ അറിയാനായതില്‍ സന്തോഷം. കൗമാരകാലം തൊട്ട് നിങ്ങള്‍ക്കിടയില്‍ വളര്‍ന്ന് ദൃഢമായ സ്നേഹബന്ധം എന്നെന്നും നില നിലനില്‍ക്കട്ടെ....
ReplyDeleteസന്തോഷം നന്ദി പ്രദീപ്‌ഭായ്
Deleteഈ പരിചയപ്പെടുത്തല്‍ ഇഷ്ടപ്പെട്ടു.
ReplyDeleteഇവിടെ എത്തുന്നതിനു മുന്പ് ഇദ്ദേഹത്തെക്കുറിച്ച് ഫെയ്സ് ബുക്കില്‍ വായിച്ചിരുന്നു.
സന്തോഷം തന്നെ റാംജീസാബ്
Deleteപരിചയപ്പെട്ടു. നന്ദി
ReplyDeleteഒരു സൌഹൃദം അല്ലെങ്കിൽ സൌഹൃദക്കാലം . അല്ലേ സിദ്ധിക്കാ ?
ReplyDeleteനന്നായി എഴുതി ട്ടോ .
നേഹയുടെ പോസ്റ്റിലെ കമന്റും രസകരമായി .
പിന്നെ ഒരു സർവ്വശക്തന് സ്തുതിയും
ഈ പരിചയപ്പെടുത്തല്‍ നന്നായിട്ടുണ്ട് സിദ്ധിക്കാക്കാ ..സ്നേഹം നിറഞ്ഞ ഈ സുഹൃത്ത് ബന്ധം എന്നെന്നും നിലനില്‍ക്കട്ടെ ..
ReplyDeleteസലിം കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ
ReplyDeleteഎല്ലാ ആശംസകളും
ReplyDeleteSnehapoorvam ...!
ReplyDeleteനന്നായിരിക്കുന്നു ഈ പരിചയപ്പെടുത്തൽ . വായനയും സഞ്ചാരവും ഹോബിയായി സൂക്ഷിക്കുന്ന അപൂർവ്വം മനുഷ്യരിൽ ഒരൾ .
ReplyDeleteഈ പരിചയപ്പെടുത്തലിനു വളരെ നന്ദി സിദ്ദിഖ് ഭായ്..
ReplyDeleteനല്ല പോസ്റ്റ്
ReplyDeletesaleeminte rare phottosil onnu poolum post cheythilla ......
ReplyDeleteസുഹൃത്തിനെ പരിചയപ്പെടുത്തിയതു നന്നായി. മോളുടെ പോസ്റ്റ് അന്നു തന്നെ വായിച്ചിരുന്നു.
ReplyDeleteഈ പരിചയപ്പെടുത്തല്‍ നന്നായിരിക്കുന്നു. നല്ലൊരു ഫോട്ടോജേര്‍ണലിസ്റ്റ് സുഹൃത് വലയത്തില്‍ ഉള്ളത് ഏറെ അഭിമാനകരം.
ReplyDeleteആശംസകള്‍
സലിം മത്രംകോട് എന്ന കാലകാലങ്ങളായുള്ള
ReplyDeleteഈ ഫോട്ടൊ ജേർൺനലിസ്റ്റായ മിത്രത്തിനെ പരിചപ്പെടുത്തിയത്
വളരെ നല്ല രീതിയിൽ തന്നെയാണ് കേട്ടൊ
മോളുടെ ‘എത്തിയാൽ ഊട്ടിയി‘ലെ കമന്റും വായിച്ചിട്ടുണ്ട്
കൂടുതല്‍ അവസരങ്ങള്‍ സലീമിന് ലഭിക്കട്ടെ എന്ന ആത്മാര്‍ഥമായ ആശംസകളോടെ..
ReplyDeleteThanks for the introduction..
ReplyDelete